തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തെ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിലെ ഉള്ളടക്കം വിശദമായി പരിശോധിച്ച ശേഷമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്ന് സ്പീക്കർ എ.എൻ.ഷംസീർ.
കെ.കെ. രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കർ നടത്തിയ പരാമർശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്പീക്കർ തന്റെ നിലപാട് അറിയിച്ചത്.
പൂർവ്വികരായ സ്പീക്കർമാർ സ്വീകരിച്ചു വന്നിരുന്ന രീതിയാണ് ഇക്കാര്യത്തിൽ താൻ കൈക്കൊണ്ടിട്ടുള്ളത്.
നോട്ടീസിൽ ആരോപിച്ചിരുന്നതു പോലെ ടി.പി. വധക്കേസ് പ്രതികൾക്ക് മാത്രമായി ശിക്ഷാ ഇളവ് നൽകാൻ നീക്കം നടത്തിയത് സംബന്ധിച്ച യാതൊരു രേഖയും പുറത്തുവന്നിരുന്നില്ല. എന്നാൽ 'ആസാദി കാ അമൃത് മഹോത്സവി'ന്റെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെയും ഭാഗമായി ശിക്ഷാ ഇളവ് നൽകാനായി തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിൽ ഇതര കേസ്സുകളിലെ തടവുകാരുടെ പേരുകൾക്കൊപ്പം ടി.പി. വധക്കേസുമായി ബന്ധപ്പെട്ട തടവുകാരുടെ പേരുകൾ കൂടി ഉൾപ്പെട്ടതാണെന്നും അക്കാര്യത്തിൽ വിശദമായ പരിശോധനകൾക്കു ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും
സർക്കാർ വ്യക്കമാക്കിയിട്ടുണ്ട്.മേൽപ്പറഞ്ഞ സാഹചര്യങ്ങൾ കൂടി പരിഗണനയിലെടുത്താണ് നിരാകരിക്കാനിടയായത്. പ്രതിപക്ഷ നേതാവ് ഇക്കാര്യം വേണ്ടത്ര ഗൗരവപൂർവ്വം കൈകാര്യം ചെയ്തില്ലെന്ന വസ്തുത തന്നെ ഏറെ വേദനിപ്പിച്ചതായും മറുപടിക്കത്തിൽ ഷംസീർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |