ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം. പൊളിറ്റ് ബ്യൂറോ റിപ്പോർട്ടിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുള്ളത്. മുൻകാല തീരുമാനങ്ങൾ പലതും നടപ്പാക്കിയില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. ആഴത്തിലുള്ള തിരുത്തൽ നടപടികൾ വേണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് ഇന്ന് ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ മുഖ്യ അജണ്ട. കേരളത്തിലെ ബി.ജെ.പിയുടെ പ്രകടനവും പാർട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ കേരളത്തിൽ 2019ലും ഇത്തവണയും ഉണ്ടായ തോൽവി സി.പി.എമ്മിനേറ്റ കനത്ത ആഘാതമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി കഴിഞ്ഞാഴ്ച ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലും ജില്ലാ കമ്മിറ്റി യോഗങ്ങളിലും സംസ്ഥാന സർക്കാരിനും പാർട്ടി നേതൃത്വത്തിനും എതിരെ വിമർശനമുയർന്നിരുന്നു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നേതാക്കൾ നടത്തിയ പരാമർശങ്ങൾക്കെതിരെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനമുയർന്നു. വെള്ളാപ്പളളി നടേശനെതിരായ നേതാക്കളുടെ വിമർശനങ്ങൾ നിർഭാഗ്യകരമാണെന്നായിരുന്നു അംഗങ്ങളുടെ വികാരം. മലബാറിൽ വോട്ടു ചോർന്നത് വെള്ളാപ്പള്ളി കാരണമാണോയെന്ന് എച്ച്.സലാം ഉന്നയിച്ചു. പിന്നീട് സംസാരിച്ച പി.പി.ചിത്തരഞ്ജനും പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനും ഇതിനെ പിന്തുണച്ചു. ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ അല്ല ,എല്ലാ വിഭാഗത്തിന്റെയും വോട്ടു ചോർന്നുവെന്ന് വെളിപ്പെടുത്തിയ എച്ച്. സലാമാണ് വെള്ളാപ്പള്ളിക്കെതിരെയുണ്ടായ വിമർശനങ്ങളെ ആദ്യം എതിർത്തത്. അടിസ്ഥാനവർഗം പാർട്ടിയിൽ നിന്ന് വിട്ടു നിൽക്കുന്നതായി വെള്ളാപ്പള്ളി സൂചന നൽകിയിരുന്നതായി സെക്രട്ടേറിയേറ്റിനെ ഓർമ്മിപ്പിച്ച സലാം അത് അവഗണിച്ചതിന്റെ ദുരന്തഫലമാണ് ഉണ്ടായതെന്നും പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ദയനീയ തോൽവിക്ക് മുഖ്യകാരണം സർക്കാരിന്റെ ഭരണപരാജയമെന്നും വിമർശനമുണ്ടായി. ഒന്നാംപിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ ഭരണരംഗത്ത് പരാജയമാണെന്നായിരുന്നു സെക്രട്ടറിയേറ്റിലെ പൊതുവികാരം. കേരളത്തിൽ സി.പി.എമ്മിനുണ്ടായിരുന്ന ഏക പാർലമെന്റ് സീറ്റ് നഷ്ടമായതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് മേൽ ആരോപിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലയിലെ സംഘടനാദൗർബല്യങ്ങളോ നേതൃരംഗത്തെ പിഴവോ കാര്യമായ ചർച്ചയായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |