അറ്റ്ലാന്റ: നവംബറിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ തോറ്റാൽ അതിന്റെ മുഖ്യകാരണം വ്യാഴാഴ്ച ഡൊണാൾഡ് ട്രംപുമായി നടന്ന ആദ്യ ടെലിവിഷൻ സംവാദത്തിലെ അദ്ദേഹത്തിന്റെ മോശം പ്രകടനമായിരിക്കും. 1960ൽ തുടങ്ങിയ (കെന്നഡി - നിക്സൺ ) ടെലിവിഷൻ സംവാദങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ പ്രകടനമായിരുന്നു ബൈഡന്റേത്.
രണ്ടാമതും അമേരിക്കൻ പ്രസിഡന്റാകാൻ ബൈഡൻ ശാരീരികമായും മാനസികമായും കരുത്ത് പ്രകടിപ്പിക്കേണ്ട വേദിയായിരുന്നു ട്രംപുമായുള്ള സംവാദം. അതിൽ ബൈഡൻ അമ്പേ പരാജയപ്പെട്ടെന്നാണ് വിലയിരുത്തൽ. പ്രായാധിക്യം വിളിച്ചു പറയുന്നതായിരുന്നു 81കാരനായ ബൈഡന്റെ പ്രകടനം. അതേസമയം, 78വയസിലും ട്രംപ് വെട്ടിത്തിളങ്ങി. സംവാദം കണ്ട ടെലിവിഷൻ പ്രേക്ഷകരിൽ 67ശതമാനവും ട്രംപ് വിജയിച്ചെന്നാണ് കരുതുന്നതെന്ന് സി.എൻ.എൻ അഭിപ്രായ വോട്ടെടുപ്പിലും വ്യക്തമായി.
സംവാദത്തിൽ ബൈഡന്റെ പരിശീലകൻ റോൺ ക്ലെയിനിന് പോലും നിരാശയാണ്.
ബൈഡന്റെ മോശം പ്രകടനം ഡെമോക്രാറ്റിക് പാർട്ടിയിൽ അദ്ദേഹത്തിന്റെ പ്രീതിക്ക് ഇടിവുണ്ടാക്കി. ആഗസ്റ്റിൽ ഷിക്കാഗോയിൽ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ബൈഡനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനിരിക്കയാണ്.
രണ്ട് തവണ ഇംപീച്ച്മെന്റിന് വിധേയനാവുകയും ഒരു കേസിൽ കോടതി കുറ്റക്കാരനായി വിധിക്കുകയും ചെയ്‌ത റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ ആക്ഷേപങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിൽ ബൈഡൻ പരാജയപ്പെട്ടെന്നാണ് വിലയിരുത്തൽ.
യുക്രെയിൻ, ഇസ്രയേൽ യുദ്ധങ്ങളും അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശവും സമ്പദ് വ്യവസ്ഥയും കാലാവസ്ഥാ പ്രശ്നങ്ങളുമെല്ലാം ബൈഡനെ പ്രഹരിക്കാൻ ട്രംപ് ആയുധങ്ങളാക്കി. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിന്മാറാൻ ബൈഡൻ തീരുമാനിച്ചതാണ് യുക്രെയിനെ ആക്രമിക്കാൻ റഷ്യയക്ക് ധൈര്യം നൽകിയതെന്നും ട്രംപ് ആഞ്ഞടിച്ചു.
ഇതും ഹമാസ് യുദ്ധത്തിൽ ഇസ്രയേലിനുള്ള യു. എസ് പിന്തുണയും ചൂണ്ടിക്കാട്ടി ബൈഡന്റെ വിദേശ നയത്തെ ട്രംപ് വിമർശിച്ചു. കുടിയേറ്റം, ഗർഭഛിദ്രം, ക്യാപിറ്റോൾ ഹില്ലിലെ ആക്രമണം, സമ്പന്നരുടെ നികുതി തുടങ്ങിയ പല വിഷയങ്ങളിലും ട്രപിന്റെ
സത്യവിരുദ്ധമായ അവകാശവാദങ്ങളെ ചെറുക്കാനും ബൈഡന് കഴിഞ്ഞില്ല. അതേസമയം, അവിഹിത ബന്ധം പണം നൽകി മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് കോടതി ട്രംപിനെ കുറ്റക്കാരനായി വിധിച്ചതും ലൈംഗിക പീഡന കേസും ബൈഡൻ പ്രയോഗിച്ചു.
ചെറുക്കാനാവാതെ
ബൈഡന് പലപ്പോഴും ശബ്ദം ഇടറി. വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടി. ആശയക്കുഴപ്പം മൂലം നിശബ്ദനായി. പറഞ്ഞ പല കാര്യങ്ങളും അവ്യക്തമായിരുന്നു. ട്രംപ് സംസാരിക്കുമ്പോൾ വായ തുറന്ന് നോക്കി നിന്നു. ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് മുമ്പിൽ അമേരിക്കൻ പ്രസിഡന്റ് ഒരു ദയനീയ ചിത്രമായി. 81 വയസിൽ വീണ്ടും പ്രസിഡന്റാവാനും 86 വയസുവരെ ആ പദവിയിൽ തുടരാനും താൻ ശാരീരികമായും ബുദ്ധിപരമായും പ്രാപ്തനാണെന്ന് തെളിയിക്കാൻ ബൈഡന് കഴിഞ്ഞില്ല. റാലികളിലും ടെലിവിഷൻ ഷോകളിലും തിളങ്ങുന്ന ട്രംപ് ബൈഡന് നേരെ ആഞ്ഞടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |