ചാരുംമൂട് : ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് നാൽപ്പതോളം ഉദ്യോഗാർത്ഥികളിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കോയമ്പത്തൂർ, രത്തിനപുരി ഗാന്ധിജി റോഡിൽ ശ്രീറാം ശങ്കരി അപ്പാർട്ട്മെന്റിൽ ആഷ്ടൺ മൊണ്ടീറോഎന്ന ആർ.മധുസൂദനൻ
(42) അറസ്റ്റിലായി. നൂറനാട് സി.ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അങ്കമാലി കേന്ദ്രീകരിച്ച് ഒ.ഇ.ടി ക്ലാസെടുത്തിരുന്ന മധുസൂദനൻ കഴിഞ്ഞ വർഷമാണ്
തട്ടിപ്പ് ആരംഭിച്ചത്. ഓസ്ട്രേലിയയിലെ സിമിക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിൽ സോഫ്റ്റ് സ്കിൽ ട്രെയിനർമാരെ ആവശ്യമുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയതിലൂടെ ആകർഷകമായ ശമ്പളവും പെർമനന്റ് വിസയും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.
കമ്പനി പ്രതിനിധി എന്ന വ്യാജേന തിരുവനന്തപുരത്തും എറണാകുളത്തും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മധുസൂദനന്റെ ആഡംബര ഇന്റർവ്യൂ നടത്തി. ആഷ്ടൺ മൊണ്ടീറോ എന്ന ഓസ്ട്രേലിയൻ പൗരൻ എന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെട്ടത്. ഇയാളുടെ വ്യക്തിപ്രഭാവത്തിലും ഇന്റർവ്യൂവിലും മയങ്ങിപ്പോയ 40 ഓളം യുവതീ, യുവാക്കൾ ഇയാൾ ആവശ്യപ്പെട്ടതുപ്രകാരം വിസ പ്രോസസിങ്ങിനായി 7ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.പണം കിട്ടിയതോടെ മധുസൂദനനും സംഘം മുങ്ങി. ഫോണുകൾ സ്വിച്ച് ഓഫ് ആയി. തുടർന്ന് ഉദ്യോഗാർത്ഥികളുടെ പരാതികളിൽ അങ്കമാലി, കാലടി , നെടുമ്പാശ്ശേരി, തൃശൂർ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, നൂറനാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. നൂറനാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ
ജില്ലാ പൊലീസ് മേധാവി ചൈത്രതെരേസ ജോൺ, ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ .എൻ രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കൂട്ടുപ്രതിയായ ചാലക്കുടി സ്വദേശി വിദേശത്തേക്ക് കടന്നതായി കണ്ടെത്തി.
15 ഭാഷകളിൽ പ്രാവീണ്യം
മധുസൂദനൻ അറസ്റ്റിലാകുമ്പോൾ തമിഴ്നാട്ടിലെ വ്യത്യസ്ത വിലാസങ്ങളിലുള്ള മൂന്ന് ആധാർ കാർഡുകളും ആഷ്ടൺ മൊണ്ടീറോ എന്ന പേരിലുള്ള പാസ്പോർട്ടും കൈവശമുണ്ടായിരുന്നു.
മലയാളിയായ പ്രതി തമിഴ്നാട്ടിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നുവെന്നും ബി.ബി.എ ബിരുദധാരിയാണ്. അഡ്വർടൈസിംഗ് ആൻഡ് ജേർണലിസത്തിൽ പി.ജി ഡിപ്ലോമയുമുള്ള ഇയാൾക്ക് ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, കന്നട, ഫ്രഞ്ച്, ജർമ്മൻ, പഞ്ചാബി എന്നിവ ഉൾപ്പെടെ 15 ഭാഷകൾ വശമുണ്ടെന്നും തട്ടിയെടുത്ത പണം തായ്‌ലാൻഡ്, മലേഷ്യ, ബംഗളൂരു, മുംബയ് തുടങ്ങിയ സ്ഥലങ്ങളിലെ ഉല്ലാസകേന്ദ്രങ്ങളിൽ കറങ്ങി നടക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗീസ്, ബിജുരാജ് . ആർ, പ്രവീൺ.പി , സിജു.എച്ച്, ഗിരീഷ് ലാൽ.വി.വി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |