കൊടുങ്ങല്ലൂർ: ഫിഷറീസ് വകുപ്പിന്റെ അഴിക്കോട് ചെമ്മീൻ വിത്തുൽപാദന കേന്ദ്രത്തിൽ 9 ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങൾ നശിച്ചുപോയതിൽ ഉദ്യോഗസ്ഥ വീഴ്ച. മാർച്ചിൽ കുഞ്ഞുങ്ങൾ നശിച്ചതു മൂലം ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വൈറസ് ബാധ മൂലമാണ് ചെമ്മീൻ കുഞ്ഞുങ്ങൾ നശിച്ചതെന്നായിരുന്നു ഉദ്യോഗസ്ഥ വിശദീകരണം.
എന്നാൽ എറണാകുളം കുഫോസിൽ നിന്നുള്ള പരിശോധനാ ഫലത്തിൽ നശിച്ചു പോയ ചെമ്മീൻ കുഞ്ഞുങ്ങൾക്ക് വൈറസ് ബാധ ഇല്ലെന്നാണ് കണ്ടെത്തിയത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ് നൽകിയ വിവരാവകാശപ്രകാരമുള്ള ചോദ്യങ്ങളിലെ മറുപടിയിൽ നിന്നുമാണ് 9 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങൾ നശിച്ചുപോയത് വൈറസ് ബാധയല്ലെന്ന് വെളിപ്പെട്ടത്. പരിപാലിക്കുന്നതിലെ വീഴ്ചയും ആഹാരവും മരുന്നും ശരിയായി നൽകാത്തതുമാണ് പ്രശ്നമെന്നാണ് മത്സ്യക്കർഷകരുടെ ആക്ഷേപം. ഇതോടൊപ്പം യഥാസമയം വെള്ളം മാറ്റാത്തതും പ്രശ്നമാകുന്നുണ്ട്.
മത്സ്യക്കർഷകർക്കായി സർക്കാർ വിവിധ പദ്ധതികളിലൂടെ കോടികളാണ് ചെലവഴിക്കുന്നത്. അഴീക്കോടുള്ള ചെമ്മീർ ഹാച്ചറിയിൽ ഇതുപോലെ പല തവണ ലക്ഷക്കണക്കിന് ചെമ്മീനുകളും മത്സ്യക്കുഞ്ഞുങ്ങളും ചത്തുപൊന്തിയിട്ടിട്ടുണ്ട്. ഇങ്ങനെ നശിച്ചു പോകുന്നതിനാൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടാകും. ഈ സാമ്പത്തിക വർഷം 13 കോടിയാണ് വിവിധ പദ്ധതികൾക്കായി സർക്കാർ നീക്കിവെച്ചിട്ടുള്ളത്. എന്നാൽ ആനുകൂല്യങ്ങൾക്കായി കർഷകർ അന്വേഷിച്ചു ചെല്ലുമ്പോൾ കിട്ടുന്നില്ലെന്നാണ് ആക്ഷേപം. ഹാച്ചറിയിലെ ഉദ്യോഗസ്ഥ അനാസ്ഥ ചൂണ്ടികാട്ടി കെ.എസ്.സനീഷ് മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |