തൃശൂർ: കെ.മുരളീധരന്റെ തോൽവി അന്വേഷിക്കുന്ന കെ.പി.സി.സി സമിതിക്ക് മുമ്പാകെ സ്വന്തം ശക്തി തെളിയിക്കാനും ആരോപണങ്ങളെ പ്രതിരോധിക്കാനും നേതാക്കളുടെ ശ്രമം. തെളിവെടുപ്പിൽ തങ്ങൾക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ മണ്ഡലത്തിന് പുറത്തുള്ള ഏതാനും നേതാക്കളെ എത്തിച്ചെന്നാണ് വിവരം.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഡി.സി.സി ഭാരവാഹികളെയും ബ്‌ളോക്ക് പ്രസിഡന്റുമാരെയുമാണ് ഇന്നലെ തെളിവെടുപ്പിന് വിളിച്ചത്. എന്നാൽ മണ്ഡലത്തിന് പുറത്ത് ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം ഭാഗങ്ങളിൽ നിന്നുള്ള ഏതാനും പ്രാദേശിക നേതാക്കളുമെത്തി. നേതാക്കളായ ടി.എൻ.പ്രതാപനും അനിൽ അക്കരയ്ക്കുമെതിരെ പോസ്റ്ററിന് പുറമെ ഊമക്കത്തും പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ ശ്രമം. ഇവരുടെ നേതൃത്വത്തിലാണ് മുരളീധരനെ പരാജയപ്പെടുത്തിയതെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
സി.സി.സി. ഓഫീസിലുണ്ടായ കൈയാങ്കളിയെ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജി വച്ച ജോസ് വള്ളൂരിനെ അനുകൂലിക്കുന്ന ചിലരും തെളിവെടുപ്പിനെത്തി. ഇവരിൽ നിന്ന് കമ്മിറ്റി മൊഴിയെടുത്തോയെന്ന് വ്യക്തമല്ല. രണ്ടാഴ്ച മുമ്പത്തെ തെളിവെടുപ്പിൽ പ്രവർത്തകർക്കും പരാതി ബോധിപ്പിക്കാൻ അവസരമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് പുറത്ത്
നിന്നുള്ള ആളുകളെ രംഗത്തിറക്കിയത്..
അമ്പതോളം ഡി.സി.സി ഭാരവാഹികളാണ് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. . കഴിഞ്ഞ തെളിവെടുപ്പിൽ ബ്‌ളോക്ക് പ്രസിഡന്റുമാരിൽ പലരുടെയും മൊഴിയെടുത്തു. ശേഷിക്കുന്നവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെ.സി.ജോസഫ്, ടി.സിദ്ദിഖ് എം.എൽ.എ, ആർ.ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതിയുടെ അടുത്ത തെളിവെടുപ്പ് രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകും. ആലത്തൂരിൽ രമ്യ ഹരിദാസിന്റെ പരാജയവും സമി്തി അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |