ന്യൂഡൽഹി: ഇനിയുള്ള സമ്മേളനങ്ങളിലും പ്രതിപക്ഷ കരുത്തിന്റെ ചൂട് അറിയുമെന്ന സൂചന നൽകിയാണ് 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നലെ അവസാനിച്ചത്.പ്രധാനമന്ത്രിയുടെ പ്രസംഗം ഉടനീളം തടസപ്പെടുത്തിയ പ്രതിപക്ഷം നൽകിയത് ശക്തമായ സന്ദേശം. എന്നാൽ, വഴങ്ങില്ലെന്ന നിലപാടിൽത്തന്നെയാണ് കേന്ദ്രസർക്കാരും ബി.ജെ.പിയും.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ തിങ്കളാഴ്‌ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾക്ക് പ്രധാനമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മണിപ്പൂരിനെ ചൊല്ലിയുള്ള ബഹളത്തിൽ സഭ മുങ്ങിയത്. മണിപ്പൂർ അംഗത്തിനെ പ്രസംഗിക്കാൻ അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് സ്‌പീക്കർ ഓം ബിർള പ്രധാനമന്ത്രിയെ ക്ഷണിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.
മണിപ്പൂർ, സിക്കിം, നാഗലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് ആദ്യം നടുത്തളത്തിലിറങ്ങിയത്. പിന്തുണയുമായി മറ്റുള്ളവരും എത്തി. 'മണിപ്പൂരിന് നീതി', 'ഏകാധിപത്യം തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യം വിളികൾ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ മുക്കി. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ പ്രധാനമന്ത്രിയുടെ മുന്നിൽ നിന്നാണ് മുദ്രാവാക്യം മുഴക്കിയത്.
പ്രധാനമന്ത്രി പ്രതിപക്ഷ പ്രതിഷേധത്തിൽ ആദ്യമൊന്ന് ഉലഞ്ഞെങ്കിലും താളം വീണ്ടെടുത്തു. സ്‌പീക്കർ പ്രതിപക്ഷത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബഹളം ഗൗനിക്കാതെ പ്രധാനമന്ത്രി പ്രസംഗം തുടർന്നു. സർക്കാരിന്റെ നേട്ടങ്ങളും എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രകടനവും വിവരിച്ച് തുടങ്ങിയ പ്രധാനമന്ത്രി പിന്നാലെ, കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ആക്രമിച്ചു. രാഹുലിനെ പേരുപറയാതെ 'ബാലൻ' എന്നാണ് വിശേഷിപ്പിച്ചത്. ഒന്നിനും കൊള്ളാത്തവനെന്നും പക്വതയില്ലാത്തവനെന്നുമുള്ള പരിഹാസം വാക്കുകളിലൊളിപ്പിച്ചു.
കുടിച്ചത് 8 ഗ്ളാസ് വെള്ളം,
ഹൈബി ഈഡനും നൽകി
രണ്ടുമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴു ഗ്ളാസ് വെള്ളം കുടിച്ചു. ഒരു ഗ്ളാസ് വെള്ളം മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്ക് നീട്ടി. തൊണ്ടകീറി മുദ്രാവാക്യം വിളിക്കുകയായിരുന്ന ഹൈബി ഈഡൻ അതു വാങ്ങികുടിച്ചു.
പ്രതിഷേധം ഒരുവശത്തും മോദിയുടെ പ്രസംഗം മറുവശത്തുമായി സഭാ നടപടി മുന്നോട്ടുപോയി. പുറകിലിരുന്ന ചില അംഗങ്ങൾ ഇടയ്‌ക്ക് പുറത്തു പോകുന്നത് കണ്ടപ്പോൾ, ബോറടിച്ച് പോകുകയാണെന്ന് പ്രതിപക്ഷം കളിയാക്കി.
അതിനിടെയാണ്, ഉത്തർപ്രദേശിലെ ഹത്രാസിൽ തിരക്കിൽപ്പെട്ട് നിരവധി പേർ മരിച്ചെന്ന വിവരം പ്രധാനമന്ത്രി സഭയെ അറിയിച്ചത്. അപ്പോൾ, പ്രതിപക്ഷം നിശബ്‌ദമായി. പ്രധാനമന്ത്രി പ്രസംഗം പുനഃരാരംഭിച്ചതും ബഹളവും തുടങ്ങി.
രാഹുലിന്റെ പരാമർശം
രേഖയിൽ നിന്ന് നീക്കി
രാഹുൽ ഗാന്ധി തിങ്കളാഴ്‌ച ലോക് സഭയിൽ നടത്തിയപ്രസംഗത്തിലെ നിരവധി പരാമർശങ്ങൾ രേഖയിൽ നിന്ന് നീക്കി. ഇതിനെതിരെ രാഹുൽ ഗാന്ധി സ്പീക്കർക്ക് കത്തുനൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ഹിന്ദു സമുദായവുമായി ബന്ധപ്പെടുത്തിയ ആരോപണം, കേന്ദ്രസർക്കാരിനെതിരായ വിമർശനം, നീറ്റ്, അഗ്നിപഥ്, സമുദായ വിഷയങ്ങളിലെ പരാമർശം തുടങ്ങിയവയാണ് നീക്കം ചെയ്തത്.
`സത്യത്തെ അവർക്ക് ഇല്ലാതാക്കാൻ ശ്രമിക്കാം. എന്നാൽ സത്യം എന്നും സത്യമാണ്'- ഇതായിരുന്നു രാഹുലിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |