ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വീഴ്‌ചകൾ മൂടിവച്ചുകൊണ്ടാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമെന്ന് പാർലമെന്റിന്റെ ഇരു സഭകളിലും നടന്ന നന്ദി പ്രമേയ ചർച്ചകളിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള എം.പിമാർ ചൂണ്ടിക്കാട്ടി. പ്രസംഗം അസത്യങ്ങളും അർത്ഥ സത്യങ്ങളും നിറഞ്ഞതാണെന്ന് സി.പി.ഐ രാജ്യസഭാംഗം പി. സന്തോഷ് കുമാർ പറഞ്ഞു. ഘടകകക്ഷികളുടെ പിന്തുണയിൽ വാഴുന്ന മോദി സർക്കാരിന്റെ ആയുസ് വരുന്ന ബിഹാർ തിരഞ്ഞെടുപ്പ് വരെയാണ്. ക്രമക്കേട് നടന്ന സാഹചര്യത്തിൽ നീറ്റ് ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിനുള്ള അനുമതി സംസ്ഥാനങ്ങൾക്കു നല്‍കണം.
വിലക്കയറ്റം, തൊഴിലില്ലായ്‌മ, ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണം തുടങ്ങിയവ രാഷ‌്‌ട്രപതിയുടെ പ്രസംഗത്തിൽ ഉൾപ്പെടുത്താത്തത് യുക്തിസഹമല്ലെന്ന് പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ പറഞ്ഞു. പ്രസംഗം 10 വർഷത്തെ മോദി സർക്കാരിന്റെ വാഴ്‌ത്തുപാട്ടായി മാറി. പ്രധാനമന്ത്രിക്കും ബി.ജെ.പി സർക്കാരിലുമുള്ള ജനങ്ങളുടെ അവിശ്വാസം രേഖപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.പണം സമ്പാദിക്കാനും അഴിമതി മറയ്‌ക്കാനും രാമനാമം ജപിക്കുന്ന സർക്കാരാണിതെന്ന് സി.പി.എം രാജ്യസഭാംഗം വി.ശിവദാസൻ പറഞ്ഞു. രാമക്ഷേത്രത്തിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നത് ബി.ജെ.പി സർക്കാരിന്റെ അഴിമതിയുടെ ആഴം വെളിപ്പെടുത്തുന്നു. നീറ്റ് പരീക്ഷയിൽ സുതാര്യത ഉറപ്പാക്കി ഗുണനിലവാരം സംരക്ഷിക്കണം. സർക്കാർ പരീക്ഷാ സംവിധാനം തകർത്ത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കുറ്റവാളികളെ സംരക്ഷിക്കുകയാണ്.
രാഷ്ട്രപതി നടത്തിയ പ്രസംഗം രാജ്യത്തിന്റെ സാമൂഹിക - രാഷ്ട്രീയ പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് രാജ്യസഭയിലെ സി.പി.എം എംപി എ.എ റഹീം പറഞ്ഞു. അഞ്ച് വർഷത്തിനിടെ ഒരു ലക്ഷം ജീവനുകളാണ് ട്രെയിൻ അപകടങ്ങളിൽ പൊലിഞ്ഞത്. യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാൻ നടപടിയില്ല. റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ അടക്കം 2.5 ലക്ഷം ഒഴിവുകൾ നികത്തുന്നുമില്ല. കേന്ദ്ര സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങളാണ് അപകടങ്ങളുടെയെല്ലാം കാതൽ.
അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തെ കരാർവത്ക്കരിച്ച്, കാര്യക്ഷമത ഇല്ലാതാക്കി എന്നതാണ് യാഥാർത്ഥ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |