തിരുവനന്തപുരം : 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞ ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ ( 42) വധശിക്ഷ കഴിഞ്ഞ ദിവസമാണ് റിയാദ് ക്രിമിനൽ കോടതി റദ്ദാക്കിയത്. സ്‌പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ മരിച്ച കേസിൽ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്. കേരളം കൈകോർത്തു പിടിച്ച് സമാഹരിച്ച 34 കോടി രൂപ ദയാധനം കൈമാറിയതോടെ അബ്ദുള്‍ റഹീമിന് സൗദി യുവാവിന്റെ കുടുംബം മാപ്പ് നല്‍കി.
വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണിൽ വിളിച്ച് അബ്ദുൾ റഹീം നന്ദി അറിയിച്ചു. ഒരു പാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങൾ മറക്കാനാകില്ലെന്നും റഹീം പറഞ്ഞു. നാട്ടിൽ വരുമ്പോൾ നേരിൽ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമെന്നും റഹീം അറിയിച്ചു. അബ്ദുൾ റഹീമിന്റെ ഫോൺ കാൾ ബോബി ചെമ്മണ്ണൂർ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിരുന്നു. സ്രഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോചെ പറഞ്ഞു. ഇനി നാട്ടിൽ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോചെ റഹീമിനെ അറിയിച്ചു.
അബ്ദുൾ റഹീമിന്റെ മോചനത്തിന് കഴിഞ്ഞ പെരുന്നാൾ കാലത്താണ് മലയാളികൾ കൈ അയച്ച് സംഭാവന നൽകി 34 കോടി രൂപയും സമാഹരിച്ചത്. ഇതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ അക്കൗണ്ടിൽ മൊത്തം 47 കോടിയിലേറെ രൂപയാണ് ലഭിച്ചത്. അതിൽ നിന്നാണ് ദയാധനം വിദേശ മന്ത്രാലയത്തിന് കൈമാറിയത്. അവിടെ നിന്ന് ഒന്നര കോടി റിയാലിന്റെ ചെക്ക് സൗദി കോടതിക്ക് കൈമാറിയിരുന്നു. ഒരു കോടിയിലേറെ രൂപ വക്കീൽ ഫീസായും മറ്റും ചെലവായി.ഇരുവിഭാഗം അഭിഭാഷകരും എംബസി ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായി. ഓൺലൈനിലാണ് കോടതി റഹീമുമായി സംസാരിച്ചത്. ചെക്ക് കോടതി ശഹ്രിയുടെ കുടുംബത്തിന്റെ അറ്റോർണിക്ക് കൈമാറി. റഹീമിന് മാപ്പു നൽകാമെന്ന കുടുംബത്തിന്റെ സമ്മതപത്രം റിയാദ് ഗവർണറേറ്റിന് കോടതി കൈമാറും
അതേസമയം വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ റഹീമിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |