ലണ്ടൻ: ലോകം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന യു.കെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമൺസിലെ 650 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. അധികാരം നിലനിറുത്താൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിലെ കൺസർവേറ്റീവ് പാർട്ടി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട്.
എന്നാൽ സർവേ ഫലങ്ങളുടെ പിൻബലത്തിൽ അധികാരത്തിലെത്തുമെന്ന അടിയുറച്ച വിശ്വാസത്തിലാണ് കിയർ സ്റ്റാർമറിന്റെ നേതൃത്വത്തിലെ ലേബർ പാർട്ടി. 2020 മുതൽ പ്രതിപക്ഷ നേതാവാണ് 61കാരനായ സ്‌റ്റാർമർ. ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ അദ്ദേഹം പ്രധാനമന്ത്രിയാകും.
കൺസർവേറ്റീവ് പാർട്ടിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് തീവ്ര ബ്രെക്സിറ്റ് അനുകൂലിയും കുടിയേറ്റ വിരുദ്ധനുമായ നൈജൽ ഫറാഷിന്റെ റിഫോം പാർട്ടിയുടെ അവകാശവാദം. കൺസർവേറ്റീവ് പാർട്ടിയിലെ തീവ്ര വലതുപക്ഷ വാദികളും റിഫോം പാർട്ടിയെ അനുകൂലിക്കുന്നത് ഋഷിക്ക് കടുത്ത വെല്ലുവിളിയാണ്. ലേബർ പാർട്ടി 400ലേറെ സീറ്റ് നേടുമെന്നും കൺസർവേറ്റീവ് പാർട്ടി 100 -155 സീറ്റിലേക്ക് ചുരുങ്ങുമെന്നുമാണ് പ്രവചനം.
കഴിഞ്ഞ 14 വർഷമായി കൺസർവേറ്റീവ് പാർട്ടിയാണ് ബ്രിട്ടൻ ഭരിക്കുന്നത്. എന്നാൽ, പാർട്ടിക്കുള്ളിലെ ഭിന്നതകളും ജീവിതച്ചെലവുകൾ കുത്തനെ ഉയർന്നതും കുതിച്ചുയർന്ന കുടിയേറ്റവും പാർട്ടിയോടുള്ള ജനങ്ങളുടെ മതിപ്പിനെ ബാധിച്ചിട്ടുണ്ട്. 2025 ജനുവരി 28 ആയിരുന്നു രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി. എന്നാൽ തിരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള അപ്രതീക്ഷിത തീരുമാനം മേയിൽ ഋഷി പ്രഖ്യാപിക്കുകയായിരുന്നു.
പാർലമെന്റ്
സീറ്റുകൾ - 650
ഭൂരിപക്ഷം - 326
വോട്ടെടുപ്പ് - രാവിലെ 7 മുതൽ രാത്രി 10 വരെ ( ഇന്ത്യൻ സമയം, ഇന്ന് രാവിലെ 11:30 - നാളെ പുലർച്ചെ 2:30)
ഫലം - നാളെ പുലർച്ചെ മുതൽ
അവസാന തിരഞ്ഞെടുപ്പ് - 2019 ഡിസംബർ
നിലവിൽ
കൺസർവേറ്റീവ് പാർട്ടി - 344
ലേബർ പാർട്ടി - 205
5 വർഷം, 3 പ്രധാനമന്ത്രിമാർ
അഞ്ച് വർഷത്തിനിടെ മൂന്ന് കൺസർവേറ്റീവ് പ്രധാനമന്ത്രിമാരാണ് യു.കെയിലുണ്ടായത്. ഋഷിക്കെതിരെ പാർട്ടി എം.പിമാർക്കിടെയിൽ തന്നെ അതൃപ്തിയുണ്ട്. 2022ൽ ബോറിസ് ജോൺസൺ വിമത നീക്കത്തിലൂടെ രാജിവയ്ക്കാൻ നിർബന്ധിതനായതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നടത്തിയ നേതൃത്വ തിരഞ്ഞെടുപ്പിലൂടെ ലിസ് ട്രസും പിന്നാലെ ഋഷി സുനകും പ്രധാനമന്ത്രിമാരായി.
വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിൽ സംഭവിച്ച പരാജയവും കണക്കിലെടുത്ത് അധികാരമേറ്റ് 50 -ാം ദിവസം ലിസ് രാജിവച്ചു. തുടർന്ന് 2022 ഒക്ടോബറിൽ ഇന്ത്യൻ വംശജനായ ഋഷി അധികാരത്തിലെത്തി.
ബോറിസിന്റെ രാജിയിലേക്ക് നയിച്ചത് അദ്ദേഹത്തിന് എതിരായി ഋഷി അടക്കമുള്ള മന്ത്രിമാർ നടത്തിയ കൂട്ടരാജിയാണ്. ബോറിസ് ക്യാബിനറ്റിൽ ധനമന്ത്രിയായിരുന്നു ഋഷി. അതിനാൽ പാർട്ടിയിലെ ബോറിസ് അനുകൂലികൾ ഋഷിക്കെതിരാണ്. കൊവിഡ് ലോക്കഡൗൺ സമയത്ത് ഓഫീസിൽ പാർട്ടി നടത്തിയെന്ന വിവാദമാണ് ബോറിസിനെ വീഴ്ത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |