തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഭക്ഷ്യ, ധനമന്ത്രിമാർ നടത്തിയ ചർച്ച പരാജയം. നിയമസഭയിൽ നടന്ന ചർച്ചയിൽ വ്യാപാരി പ്രതിനിധികളുടെ ആവശ്യങ്ങൾക്ക് കൃത്യമായ മറുപടിയോ നിർദ്ദേശങ്ങളോ മന്ത്രിമാരിൽ നിന്നുണ്ടായില്ല. അതിനാൽ 8,9 തീയതികളിൽ 48 മണിക്കൂർ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
റേഷൻ വേതന പാക്കേജും കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകളും പരിഹരിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് പഠിക്കാൻ മാസങ്ങൾക്ക് മുമ്പ് നിയമിച്ച ഉദ്യോഗസ്ഥ കമ്മിറ്റി ജൂൺ 10ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് ജൂലായ് 10ന് സർക്കാരിന് കൈമാറുമെന്നും അതിന് ശേഷം ചർച്ച ചെയ്യാമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷൻ വ്യാപാരി ക്ഷേമനിധി പരിഷ്കരണവുമായി ബന്ധപ്പെട്ട് മുൻഗണനേതര കാർഡുകാരിൽ നിന്ന് മാസം ഒരു രൂപവീതം പിരിക്കാൻ ഭക്ഷ്യവകുപ്പ് തത്വത്തിൽ തീരുമാനിച്ചെങ്കിലും രാഷ്ട്രീയ തീരുമാനം ഉണ്ടെങ്കിലേ നടപ്പാകൂവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
കൊവിഡ് കാലത്തെ ഭക്ഷ്യകിറ്റിന്റെ കമ്മീഷൻ വ്യാപാരികൾക്ക് നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിൽ ഗഡുക്കളായി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. എന്ന് മുതൽ ഏത്ര ഗഡുക്കളായി നൽകുമെന്ന് വ്യക്തമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ പറയാനാകില്ലെന്നാണ് ധനമന്ത്രി അറിയിച്ചത്. ഇതോടെയാണ് ചർച്ച അലസിയത്. സംഘടനാ പ്രതിനിധികളായ ജോണി നെല്ലൂർ, ജി കൃഷ്ണപ്രസാദ്, കാടാമ്പുഴ മൂസ, ടി.മുഹമ്മദാലി, കെ.ബി.ബിജു, സുരേഷ് കാരേറ്റ്, എൻ. മുഹമ്മദലി,പി.ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |