ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആവേശോജ്ജ്വല വരവേൽപ്പ്
അലയടിച്ചുയരുന്ന അറബിക്കടലിന്റെ തീരത്ത് മറ്റൊരു സാഗരമായി മാറിയ നീലക്കുപ്പായക്കാരായ ആരാധകരുടെ ആവേശത്തിരയേറ്റത്തിന് നടുവിലൂടെ കോരിച്ചൊരിയുന്ന മഴയത്ത് അവർ വന്നു; ലോക ചാമ്പ്യന്മാർ. ഇന്ത്യൻ ക്രിക്കറ്റിനെ വീണ്ടും വിശ്വ വിജയികളാക്കിയവർ. ആവേശവും ആരവവും പങ്കാളിത്തവും കൊണ്ട് വീരനായകരെ വീർപ്പുമുട്ടിച്ച് മുംബയ് നഗരവീഥികളിൽ നിറഞ്ഞവർക്ക് ഇന്നലെ ആഘോഷത്തിന്റെ ദിനമായിരുന്നു. പതിനായിരക്കണിന് ജനങ്ങളാണ് വെസ്റ്റ് ഇൻഡീസിൽ നിന്ന് ലോകകപ്പുമായി വന്ന രോഹിത് ശർമ്മയേയും സംഘത്തെയും നേരിട്ടുകണ്ട് ആഘോഷിക്കാൻ മുംബയ്‌യിലെത്തിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ സൗജന്യമായി പ്രവേശനം അനുവദിച്ച് മിനുട്ടുകൾക്കകം ഗാലറി നിറഞ്ഞുകവിഞ്ഞു. മണിക്കൂറുകളെടുത്ത് പൂർത്തിയാക്കിയ വിക‌്ടറി പരേഡിന് ശേഷം വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ ഇന്ത്യൻ ടീമിന് ബി.സി.സി.ഐ പ്രഖ്യാപിച്ച സമ്മാനത്തുകയായ 125കോടിയുടെ ചെക്ക് കൈമാറി. ആഘോഷരാവുകഴിഞ്ഞ് മുംബയ് നഗരത്തിലെ ആരാധകർ പിരിഞ്ഞപ്പോൾ പുലർകാലത്തോടടുത്തിരുന്നു.
6.10 am
ബെറിൽ ചുഴലിക്കാറ്റുകാരണം മൂന്നുദിവസം ബാർബഡോസിൽ കുടുങ്ങിപ്പോയ രോഹിത് ശർമ്മയും സംഘവും ഇന്നലെ രാവിലെ ആറുമണിയോടെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിലിറങ്ങിയത്. താരങ്ങളുടെ കുടുംബാംഗങ്ങളും ആരാധകരുമായി നൂറുകണക്കിന് ആരാധകർ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് കിരീടവുമായി പുറത്തിറങ്ങിയ രോഹിത് ശർമ്മയും സംഘവും സ്വീകരിക്കാനെത്തിയ വാദ്യ സംഘത്തിന്റെ താളത്തിനനുസരിച്ച് ചുവടുകൾ വെച്ചശേഷമാണ് ടീം ബസിലേക്ക് കയറിയത്.
വിമാനത്താവളത്തിൽ നിന്ന് നേരേ മൗര്യ ഐ.ടി.സി ഹോട്ടലിലേക്ക് പോയ ടീം അവിടെ കേക്ക് മുറിച്ച് ആഘോഷം നടത്തിയശേഷമാണ് യാത്രാക്ഷീണം മാറ്റിയത്.
11.30
ഹോട്ടലിൽ നിന്ന് ടീം നേരേ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്. രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും രാഹുൽദ്രാവിഡും ചേർന്ന് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിക്ക് കൈമാറി.വിജയികളെ അഭിനന്ദിച്ച മോദി ടീമംഗങ്ങളുമായി ലോകകപ്പ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രിക്ക് ചുറ്റുമിരുന്ന് കളിക്കാർ തങ്ങളുടെ അനുഭവങ്ങൾ പറഞ്ഞു. ഏകദിന ലോകകപ്പ് തോൽവിക്ക് ശേഷം ഡ്രസിംഗ് റൂമിലെത്തി അഭിനന്ദിച്ച പ്രധാനമന്ത്രി ഇന്നലെ വിശ്വ വിജയികളുടെ സന്തോഷത്തിലും പങ്കാളിയായി. ടീം മുഴുവനായും പിന്നീട് ടീമംഗങ്ങൾ ഓരോരുത്തരായും മോദിക്കൊപ്പം ചിത്രങ്ങളെടുത്തു. ചിലർക്കൊപ്പം കുടുംബാംഗങ്ങളും പ്രധാനമന്ത്രിയെക്കാണാൻ എത്തിയിരുന്നു. തുടർന്ന് ടീം വിക്ടറി പരേഡിനായി മുംബയ്‌യിലേക്ക് തിരിച്ചു.
4 pm
വിക്ടറി പരേഡിന്റെ സമാപനവേദിയായ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് കാണികളെ കയറ്റിവിട്ടു തുടങ്ങി. സൗജന്യമായായിരുന്നു പ്രവേശനം. മിനിട്ടുകൾ കൊണ്ട് ഗാലറികൾ നിറഞ്ഞു. സ്റ്റേഡിയം മുതൽ സ്റ്റാർട്ടിംഗ് പോയിന്റായ മറൈൻ ഡ്രൈവിലെ നരിമാൻ പോയിന്റുവരെ അപ്പോഴേക്കും ജനസാഗരം നിലയുറപ്പിച്ചിരുന്നു. ടീമിന് യാത്ര ചെയ്യാനുള്ള തുറന്ന ബസ് സ്റ്റാർട്ടിംഗ് പോയിന്റിലേക്ക് എത്തിക്കാൻ പോലും പൊലീസുകാർ വളരെ ബുദ്ധിമുട്ടി. നഗരത്തിൽ ഉച്ചയോടെ കനത്ത മഴ തുടങ്ങിയിരുന്നു. ഇതിനെ അവഗണിച്ചും റോഡിനിരുവശവും ആരാധകർ തിങ്ങിക്കൂടി.
4.30 pm
ഇന്ത്യൻ ടീം വിമാനം മുംബയ് വിമാനത്താവളത്തിലെത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് മുംബയ് വിമാനത്താവളത്തിൽ വിജയികളുടെ വിമാനത്തെ സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോയ ടീമംഗങ്ങൾ വിക്ടറി പരേഡിനായി തയ്യാറെടുപ്പ് നടത്തി.
6.30 pm
പരേഡിനായി ടീമംഗങ്ങൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി.അഞ്ചുമണിക്കാണ് നിശ്ചയിച്ചിരുന്നതെങ്കിലും തുടങ്ങാൻ രണ്ടര മണിക്കൂറിലധികം വൈകി.ഏഴേ മുക്കാലോടെയാണ് പരേഡ് തുടങ്ങാൻ കഴിഞ്ഞത്. ടീമംഗങ്ങൾക്കൊപ്പം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ള തുടങ്ങിയവരും പ്രത്യേക ബസിൽ കയറി. പരേഡ് തുടങ്ങിയപ്പോൾ തന്നെ വിരാട് കൊഹ്‌ലി ലോകകപ്പ് എടുത്തുയർത്തി ആരാധകരെ ആവേശം കൊള്ളിച്ചു.ബസിന്റെ മുകളിൽ ഇരുവശത്തുമായി നിന്ന് സഞ്ജു സാംസൺ അടക്കമുള്ള താരനിര ആരാധകരെ കൈവീശിക്കാട്ടി ആവേശം പകർന്നു. റോഡരികിലെ വലിയ കെട്ടിടങ്ങളിലും മരങ്ങളിലുമൊക്കെ കയറിയിരുന്ന് ആരാധകർ ടീമിന് കീ ജയ് വിളിച്ചു.
8.45 pm
ടീം ബസ് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചു. ഗ്രൗണ്ടിന് നടുവിൽ പ്രത്യേകമൊരുക്കിയ വേദിയിൽ കിരീടം വച്ചു. തുടർന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. നായകൻ രോഹിത് ശർമ്മ,കോച്ച് രാഹുൽ ദ്രാവിഡ്, മുൻ നായകൻ വിരാട് കൊഹ്‌ലി, ലോകകപ്പിലെ മാൻ ഒഫ് ദ സിരീസ് ജസ്പ്രീത് ബുംറ എന്നിവർ ഗാലറിയെ അഭിസംബോധന ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള എല്ലാ കളിക്കാർക്കും വേണ്ടി ഈ കിരീടം സമർപ്പിക്കുകയാണെന്ന് രോഹിത് പറഞ്ഞു. ഏകദിന ലോകകപ്പിന് ശേഷം കോച്ചിംഗ് അവസാനിപ്പിക്കാൻ തീരുമാനിച്ച തന്നെ ഒരു ഫോൺകോളിലൂടെ ഈ കിരീടത്തിലേക്ക് എത്തിച്ച രോഹിതിന് ദ്രാവിഡ് നന്ദി പറഞ്ഞു. തുടർന്ന് ട്രോഫിയുമായി ടീം ഗ്രൗണ്ടിനെ വലംവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |