തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐ മർദ്ദനത്തിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിൻസെന്റും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർത്തി. സിദ്ധാർത്ഥിന്റെ ആത്മഹത്യയടക്കം അക്കമിട്ട് നിരത്തി. കെ.എസ്.യു നേതാവ് സാഞ്ചോസിനേറ്റ മർദ്ദനവും ആൾക്കൂട്ട വിചാരണയും വിശദീകരിച്ചു.
ഇടിമുറിയുടെ ഭീകരതയിലാണ് എസ്.എഫ്.ഐ നിലനിൽക്കുന്നതെന്നും പൂക്കോട് സർവകലാശാലയിൽ 21-ാംനമ്പർ മുറിയായിരുന്നു ഇടിമുറിയെങ്കിൽ കാര്യവട്ടത്ത് അത് 121 ആണെന്നും ആരോപിച്ചു. സംഘർഷസ്ഥലത്തെത്തിയ തന്നെയും പൊലീസ് നോക്കി നിൽക്കേ എസ്.ഐഫ്.ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു. എസ്.എഫ്.ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ രക്ഷാകർത്തൃത്വം ഒരുക്കുകയാണെന്നും ആരോപിച്ചു.
രാഹുലിന്റെ ഓഫീസിലെ ഗാന്ധിചിത്രം കോൺഗ്രസുകാർ തകർത്ത ശേഷം എസ്.എഫ്.ഐയാണെന്ന് പ്രചരിപ്പിച്ചെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. എ.കെ.ജി സെന്റർ ആക്രമണം, ധീരജിന്റെ കൊലപാതകം, ചാപ്പകുത്തൽ സംഭവം എന്നിവയും ഒന്നൊന്നായി പറഞ്ഞു. ഇടിമുറികളിലൂടെ വളർന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐ. നിറഞ്ഞ് നിൽക്കുന്ന പ്രസ്ഥാനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളുണ്ടെങ്കിൽ ന്യായീകരിക്കില്ല. ക്യാമ്പസ് സംഘർഷത്തിന് ഉത്തരവാദികളായവർ ആരായാലും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐക്ക് അഴിഞ്ഞാടുന്നതിന് പരസ്യ അനുവാദമാണ് മുഖ്യമന്ത്രി നിയമസഭാ പ്രസംഗത്തിലൂടെ നൽകിയതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സിദ്ധാർത്ഥൻ സംഭവത്തിന്റെ വേദന മാറും മുമ്പ് വീണ്ടും ക്രൂരമർദ്ദനം നടത്താൻ ആരാണ് അനുവാദം കൊടുത്തതെന്നും ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |