റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ് ജെ.എം.എം നേതാവ് ഹേമന്ത് സോറൻ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.പി.രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ സന്നിഹിതരായിരുന്നു. മൂന്നാം തവണയാണ് സോറൻ മുഖ്യമന്ത്രിയാകുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റു ചെയ്തതിനെത്തുടർന്ന് ജയിലിലായ ഹേമന്ത് സോറൻ അഞ്ചുമാസത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തുന്നത്. അറസ്റ്റിനു മുമ്പ് സോറൻ രാജി വച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന ഇന്ത്യ സഖ്യ യോഗത്തിൽ
ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തുകയായിരുന്നു. തുടർന്ന് ചമ്പൈ സോറൻ രാജിവച്ചു. പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറൻ ഗവർണർക്ക് കത്ത് നൽകി. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് നീക്കം.
ജൂൺ 28നാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഹേമന്ത് സോറൻ ജാമ്യത്തിലിറങ്ങിയത് .പ്രതിപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ ഗൂഢാലോചനയുടെ അന്ത്യം തുടങ്ങിയെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഹേമന്ത് സോറന്ത പ്രതികരിച്ചു.
അഞ്ച് മാസം മുമ്പ്, അധികാരത്തിന്റെ ലഹരിയിൽ അഹങ്കാരികൾ എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചു. ഇന്ന് ജാർഖണ്ഡിലെ ജനങ്ങളുടെ ശബ്ദം വീണ്ടും ഉയരും'- അദ്ദേഹം പറഞ്ഞു. അതിനിടെ കുടുംബാധിഷ്ഠിത പാർട്ടി എന്ന പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |