ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ കന്നട നടൻ ദർശന്റെ ഭാര്യയല്ലെന്നും സുഹൃത്ത് മാത്രമാണെന്നും ദർശന്റെ ഭാര്യ വിജയലക്ഷ്‌മി. ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പവിത്ര ഗൗഡ ദർശന്റെ ഭാര്യയാണെന്നാണ് വാർത്താസമ്മേളനത്തിൽ പൊലീസ് പറഞ്ഞത്. അത് ശരിയല്ല. കർണാടക ആഭ്യന്തരമന്ത്രിയും ഈ തെറ്റ് ആവർത്തിച്ചു. ദേശീയ മാദ്ധ്യമങ്ങളും അങ്ങനെ തന്നെയാണ് പറയുന്നത്. ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇത്
ഭാവിയിൽ തനിക്കും മകൻ വിനീഷിനും പ്രശ്നങ്ങളുണ്ടാക്കും. നിയമപ്രകാരം ഞാനാണ് ദർശന്റെ ഭാര്യ. 2023 മേയ് 19നായിരുന്നു ഞങ്ങളുടെ വിവാഹം. പവിത്ര വിവാഹിതയാണ്. സഞ്ജയ് സിംഗ് ആയിരുന്നു പവിത്രയുടെ ഭർത്താവ്. അവർക്കൊരു മകളുമുണ്ട്. ഇത് കൃത്യമായി പൊലീസ് രേഖപ്പെടുത്തണം. പവിത്ര ദർശന്റെ സുഹൃത്ത് മാത്രമാണ്, ഭാര്യയല്ല. അതുകൊണ്ട് ദർശന്റെ ഭാര്യയാണ് പവിത്രയെന്ന തരത്തിൽ പരാമർശമുണ്ടാകരുത്.
ഈ തെറ്റുതിരുത്തണമെന്ന് അപേക്ഷിക്കുന്നെന്നും വിജയലക്ഷ്മി കത്തിൽ വ്യക്തമാക്കി. ജുഡിഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.
പത്ത് വർഷത്തോളമായി ദർശനും പവിത്രയും തമ്മിൽ ബന്ധമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജയലക്ഷ്മിയും പവിത്രയും വാക്ക്‌പോരും നടത്തിയിരുന്നു.
ആരാധകനായിരുന്ന ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനും പവിത്രയും ഉൾപ്പെടെ 17 പേരാണ് അറസ്റ്റിലായത്.
ജുഡിഷ്യൽ കസ്റ്റഡി നീട്ടി
അതിനിടെ, ബംഗളൂരു കോടതി ദർശന്റെയും മറ്റ് പ്രതികളുടെയും പൊലീസ് കസ്റ്റഡി ഈ മാസം 18 വരെ നീട്ടി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |