അസ്‌താന: 24 -ാമത് ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പാകിസ്ഥാന് പരോക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരർക്ക് അഭയം നൽകുകയും സുരക്ഷിത താവളമൊരുക്കുകയും ചെയ്യുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര സമൂഹം തുറന്നുകാട്ടണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഇന്നലെ കസഖ്സ്ഥാന്റെ തലസ്ഥാനമായ അസ്താനയിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിമർശനം. അതിർത്തി കടന്നുള്ള ഭീകരതയ്ക്കും അതിന് ധനസഹായം നൽകുന്നതിനുമെതിരെ പ്രതികരിക്കണം. ഭീകരവാദത്തെ ചെറുക്കുക എന്നത് എസ്.സി.ഒയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ഭീകരവാദത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. നമ്മുടെ അതിർത്തികൾക്കപ്പുറത്ത് നിന്ന് പല ഭീഷണികളും ഉണ്ടാകാറുണ്ട്. അത് പരിശോധിക്കാതെ പോയാൽ സമാധാനത്തിന് ഭീഷണിയാകും. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം, സാങ്കേതികവിദ്യ തുടങ്ങി വിവിധ വിഷയങ്ങളിൽ സംസാരിച്ച അദ്ദേഹം കഴിഞ്ഞ വർഷം ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ എസ്.സി.ഒ കൈവരിച്ച നേട്ടങ്ങളും എടുത്തുപറഞ്ഞു. എസ്.സി.ഒയുടെ അടുത്ത അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചൈനയ്ക്കും പുതിയ അംഗമായ ബെലറൂസിനും അദ്ദേഹം ആശംസകളും നേർന്നു.
ബെലറൂസിന് അംഗത്വം
ബെലറൂസ് കൂടി ഉൾപ്പെട്ടതോടെ യൂറേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ എസ്.സി.ഒയിലെ അംഗങ്ങളുടെ എണ്ണം പത്തായി. ഇന്ത്യ, റഷ്യ, ചൈന, ഉസ്ബക്കിസ്ഥാൻ, പാകിസ്ഥാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജികിസ്ഥാൻ, ഇറാൻ എന്നിവയാണ് മറ്റ് അംഗങ്ങൾ.
ചൈനീസ് മന്ത്രിയുമായി ചർച്ച
ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നയതന്ത്റ, സൈനിക മാർഗങ്ങളിലൂടെ ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുവരും തീരുമാനിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്ന് ജയശങ്കർ വാംഗ് യീയെ ഓർമ്മിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം സാധാരണനിലയിലാവാൻ അതിർത്തി തർക്കങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |