വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ആലോചിക്കുന്നെന്ന റിപ്പോർട്ടുകൾ തള്ളി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി തുടരുമെന്ന് ബൈഡൻ ആവർത്തിച്ചു. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായുള്ള ടെലിവിഷൻ സംവാദത്തിൽ മോശം പ്രകടനമാണ് ബൈഡൻ കാഴ്ച വച്ചത്.
ഇതോടെ 81കാരനായ ബൈഡൻ പിന്മാറണമെന്നും മറ്റൊരാൾ സ്ഥാനാർത്ഥിയാകണമെന്നും ചർച്ചകൾ വ്യാപകമായിരുന്നു. പ്രതിഷേധങ്ങൾ തുടരുകയാണെങ്കിൽ മത്സരത്തിൽ നിന്ന് പിന്മാറുന്നത് ആലോചിക്കേണ്ടി വരുമെന്ന് ബൈഡൻഒരു അടുത്ത അനുയായിയോട് പറഞ്ഞതായി കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ വിശദീകരണം.
'സംവാദത്തിൽ പിന്നോട്ടു പോയത് സത്യമാണ്. എന്നാൽ അതിന്റെ അടിസ്ഥാനത്തിലല്ല തന്നെ വിലയിരുത്തേണ്ടത്. ഭരണമികവിനെയാണ് വിലയിരുത്തേണ്ടത്.' അദ്ദേഹം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. ബൈഡൻ പിന്മാറില്ലെന്ന് വൈറ്റ്ഹൗസും സ്ഥിരീകരിച്ചു.
ബൈഡന് പിന്തുണയുമായി ഡെമോക്രാറ്റിക് ഗവർണർമാരും രംഗത്തെത്തി. ബൈഡന് പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രഥമ വനിത മിഷേൽ ഒബാമ തുടങ്ങിയവരെ സ്ഥാനാർത്ഥിയാക്കാൻ ഡെമോക്രാറ്റിക് പാർട്ടി ചർച്ച നടത്തുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗവർണർമാർ രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |