ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക് ഭരണം നിലനിർത്തുമോ അതോ, കിയർ സ്റ്റാർമറിന്റെ നേതൃത്വത്തിലെ ലേബർ പാർട്ടി അധികാരം പിടിച്ചെടുക്കുമോ എന്ന് ഉടൻ അറിയാം. രാവിലെയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവന്നേക്കും.
14 വർഷമായി തുടരുന്ന കൺസർവേറ്റീവ് ഭരണം ലേബർ പാർട്ടി വമ്പിച്ച ഭൂരിപക്ഷത്തിൽ തകർക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആകെയുള്ള 650 സീറ്റുകളിൽ 400ലധികം സീറ്റുകൾ ലേബർ പാർട്ടി നേടുമെന്നും അറുപത്തിയൊന്നുകാരനായ കിയർ സ്റ്റാർമർ അടുത്ത പ്രധാനമന്ത്രിയാകുമെന്നുമാണ് പ്രവചനം. 2020 മുതൽ പ്രതിപക്ഷ നേതാവാണ് സ്‌റ്റാർമർ.
കൺസർവേറ്റീവ് പാർട്ടി 100 -155 സീറ്റിലേക്ക് ചുരുങ്ങുമെന്നും പ്രവചനമുണ്ട്. പാർട്ടിക്കുള്ളിലെ ഭിന്നതകളും ജീവിതച്ചെലവുകൾ കുത്തനെ ഉയർന്നതും കുതിച്ചുയർന്ന കുടിയേറ്റവും പാർട്ടിയോടുള്ള ജനങ്ങളുടെ മതിപ്പിനെ ബാധിച്ചിട്ടുണ്ട്. 2025 ജനുവരി 28 ആയിരുന്നു രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി. എന്നാൽ തിരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള അപ്രതീക്ഷിത തീരുമാനം മേയിൽ ഋഷി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, കൺസർവേറ്റീവ് പാർട്ടിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് തീവ്ര ബ്രെക്സിറ്റ് അനുകൂലിയും കുടിയേറ്റ വിരുദ്ധനുമായ നൈജൽ ഫറാഷിന്റെ റിഫോം പാർട്ടിയുടെ അവകാശവാദം. ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് രാത്രി 10നാണ് (ഇന്ത്യൻ സമയം, ഇന്നലെ രാവിലെ 11.30 - ഇന്ന് പുലർച്ചെ 2.30) അവസാനിച്ചത്. 326 സീറ്റുകളാണ് ഭൂരിപക്ഷം. ഇംഗ്ലണ്ട്, വെയ്‌ൽസ്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ 40,000 പോളിംഗ് സ്റ്റേഷനുകളിലായി ഏകദേശം 4.6 കോടി പേർ വോട്ട് ചെയ്തു.
അഞ്ച് വർഷം, മൂന്ന് പ്രധാനമന്ത്രിമാർ
അഞ്ച് വർഷത്തിനിടെ മൂന്ന് കൺസർവേറ്റീവ് പ്രധാനമന്ത്രിമാരാണ് യു.കെയിലുണ്ടായത്. ഋഷിക്കെതിരെ പാർട്ടി എം.പിമാർക്കിടയിൽ തന്നെ അതൃപ്തിയുണ്ട്. 2022ൽ ബോറിസ് ജോൺസൺ വിമത നീക്കത്തിലൂടെ രാജിവയ്ക്കാൻ നിർബന്ധിതനായതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നടത്തിയ നേതൃത്വ തിരഞ്ഞെടുപ്പിലൂടെ ലിസ് ട്രസും പിന്നാലെ ഋഷി സുനകും പ്രധാനമന്ത്രിമാരായി.
വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിൽ സംഭവിച്ച പരാജയവും കണക്കിലെടുത്ത് അധികാരമേറ്റ് 50 -ാം ദിവസം ലിസ് രാജിവച്ചു. തുടർന്ന് 2022 ഒക്ടോബറിൽ ഇന്ത്യൻ വംശജനായ ഋഷി അധികാരത്തിലെത്തി.
ബോറിസിന്റെ രാജിയിലേക്ക് നയിച്ചത് അദ്ദേഹത്തിന് എതിരായി ഋഷി അടക്കമുള്ള മന്ത്രിമാർ നടത്തിയ കൂട്ടരാജിയാണ്. ബോറിസ് ക്യാബിനറ്റിൽ ധനമന്ത്രിയായിരുന്നു ഋഷി. അതിനാൽ പാർട്ടിയിലെ ബോറിസ് അനുകൂലികൾ ഋഷിക്കെതിരാണ്. കൊവിഡ് ലോക്ക‌്‌ഡൗൺ സമയത്ത് ഓഫീസിൽ പാർട്ടി നടത്തിയെന്ന വിവാദമാണ് ബോറിസിനെ വീഴ്ത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |