മലപ്പുറം; കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ. കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസർ എസ്.സനിൽ ജോസിനെ 40,000 രൂപയും ഏജന്റായ ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരൻ ബഷീറിനെ 20,000 രൂപ കൈക്കൂലി വാങ്ങവെയാണ് മലപ്പുറം വിജിലൻസ് കൈയ്യോടെ പിടികൂടിയത്.പുളിക്കൽ സ്വദേശിയായ പരാതിക്കാരന്റെ കുടുംബസ്വത്തായ 75 സെന്റ് സ്ഥലം ഭാഗപത്രം ചെയ്യുന്നതിലേക്കായി കഴിഞ്ഞ മാസം കൊണ്ടോട്ടി സബ് രജിസ്ട്രാറെ കണ്ടപ്പോൾ വസ്തു വിലയുടെ 10 ശതമാനം തുകയായ 1,02,600 രൂപയുടെ സ്റ്റാമ്പ് വാങ്ങണമെന്ന് അറിയിച്ചു. ഭാഗപത്രമല്ലെ സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാൻ സാധിക്കില്ലേയെന്ന് പരാതിക്കാരൻ ചോദിച്ചപ്പോൾ ആധാരമെഴുത്തുകാരനായ അബ്ദുൾ ലത്തീഫിനെ ചെന്ന് കാണാൻ നിർദേശിക്കുകയായിരുന്നു.അബ്ദുൽ ലത്തീഫ് സ്റ്റാമ്പ് ഡ്യൂട്ടി ഒരുശതമാനമായി കുറച്ചു തരാമെന്നും അതിലേക്ക് 60,000 രൂപ കൈക്കൂലി തരണമെന്നും ആവശ്യപ്പെട്ടു.പരാതിക്കാരൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പിഫിറോസ്. എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്നലെ വൈകുന്നേരം കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് അബ്ദുൽ ലത്തീഫിൻറെ ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരനായ ബഷീർ പരാതിക്കാരനിൽ നിന്നും 60,000 രൂപ കൈക്കൂലി വാങ്ങി അതിൽ നിന്നും 40,000 രൂപ സബ് രജിസ്ട്രാറായ സനിൽ ജോസിന് കൈമാറിയപ്പോൾ രണ്ട് പേരെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയാണുണ്ടയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി യെ കൂടാതെ ഇൻസ്‌പെക്ടർമാരായ ഗിരീഷ് കുമാർ, ജ്യോതീന്ദ്രകുമാർ, പോലീസ് സബ് ഇൻസ്‌പെക്ടർമാരായ ശ്രീനിവാസൻ, മോഹനകൃഷ്ണൻ, മധുസൂദനൻ, സജി, ഹനീഫ.ടി.ടി, പോലീസ് അസ്സി. സബ് ഇൻസ്‌പെക്ടർ രത്നകുമാരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജയകുമാർ, ഷൈജു, സന്തോഷ്, രാജീവ്, ഷറഫുദീൻ, ധനേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുബിൻ, സനൽ, ശ്യാമ, ഡ്രൈവർമാരായ ഷിഹാബ്, സുനിൽ, അഭിജിത്ത് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |