തോപ്പുംപടി: ഹാർബറിൽ തൊഴിലാളികൾക്കുള്ള കൂലിയെച്ചൊല്ലി തൊഴിലാളി യൂണിയനും പഴ്സിൻ നെറ്റ് ബോട്ടുടമ അസോസിയേഷനുമായി തർക്കം രൂക്ഷമായി. ഹാർബറിലെ വെള്ളംകോരിവിഭാഗം തൊഴിലാളികൾക്ക് നിലവിൽ പിടിക്കുന്ന മത്സ്യത്തിന്റെ മൂല്യത്തിനനുസരിച്ച് രണ്ടുശതമാനം കൂലിയാണ് നൽകി വരുന്നത്. നേരത്തേ ഇത് ബോട്ടിലെ തൊഴിലാളികളും ഉടമകളും ചേർന്നാണ് നൽകിയിരുന്നത്. എന്നാൽ ഇതിൽനിന്ന് ബോട്ടിലെ തൊഴിലാളികൾ പിൻമാറിയതോടെ ബോട്ടുടമകളാണ് ഇത് നൽകുന്നത്. ഡീസൽ ചെലവ് ഉൾപ്പെടെ വർദ്ധിച്ച സാഹചര്യത്തിൽ ഇത്തരത്തിൽ നൽകാൻ കഴിയില്ലെന്നും പ്രവർത്തന ച്ചെലവ് കഴിച്ച് ബാക്കിലഭിക്കുന്ന പണത്തിന്റെ രണ്ടുശതമാനം നൽകാനേ കഴിയൂവെന്ന് പഴ്സിൻ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത് സംബന്ധിച്ച് യൂണിയൻ നേതൃത്വത്തെ രേഖാമൂലം ധരിപ്പിച്ചിട്ടും ചർച്ച നടത്താമെന്ന് പറയുന്നതല്ലാതെ തീരുമാനമാകുന്നില്ല. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്കുള്ള കൂലി പ്രവർത്തനച്ചെലവ് കഴിച്ച് രണ്ടുശതമാനം മാറ്റിവയ്ക്കുമെന്നും പ്രശ്നത്തിൽ ധാരണയാകുന്ന മുറക്ക് നൽകുമെന്നും അസോസിയേഷൻ പ്രസിഡന്റ് സിബി പുന്നൂസ് പറഞ്ഞു. കെ.ജെ മാക്സി എം.എൽ.എ ഇടപെട്ട് പ്രശ്നപരിഹാരത്തിന് കഴിഞ്ഞ 30വരെയും സമയം ചോദിച്ചെങ്കിലും നടപടിയുണ്ടായില്ല.
തങ്ങൾ ആരുടേയും തൊഴിൽ നിഷേധിക്കുകയല്ലെന്നും പ്രശ്നത്തിൽ തീരുമാനമായി കഴിഞ്ഞാൽ കൂലിനൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. മറ്റ് ഹാർബറുകളിൽ ഇത്തരത്തിൽ പ്രശ്നമില്ലെന്നും നേതാക്കളായ ടി.കെ. മനാഫ്, റോയി, കെ.എ. അബ്ദുൽ മജീദ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |