കേരളത്തിലെ ആഫ്രിക്കയെന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ട വയനാട്ടിൽ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് പടിപടിയായി മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന് സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി പദം വരെയെത്തിയ ഒ.ആർ.കേളു 'കേരളകൗമുദി'യോട് സംസാരിക്കുന്നു.
മന്ത്രി സ്ഥാനത്തേക്കുള്ള അപ്രതീക്ഷിതമായ വരവിനെ എങ്ങനെ കാണുന്നു?
എട്ട് വർഷം എം.എൽ.എയായിരുന്നു. ഈ കാലയളവിൽ ഒരു മന്ത്രി എന്താണെന്നും എങ്ങനെ ആയിരിക്കണമെന്നും എനിക്കറിയാം. തിരുനെല്ലി പഞ്ചായത്തിൽ രണ്ടായിരത്തിൽ 14-ാംവാർഡ് മെമ്പറായി തുടങ്ങിയതാണ് സേവനം. പാർട്ടി വലിയൊരു ദൗത്യമാണ് ഏല്പിച്ചിരിക്കുന്നത്. പരാതിക്കിടവരുത്താതെ അത് കഴിവന്റെ പരാമാവധി ഉപയോഗിക്കും.
പ്രതീക്ഷിച്ചതാണോ ഈ പദവി?
ഇല്ല. കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്നിലേക്ക് ഈ പദവി വന്നു. എന്നെ പാർട്ടിയാണ് വളർത്തിയത്. പാർട്ടി പറയുന്നത് അനുസരിക്കുന്നു.
കൊടിവച്ച കാറിൽ അകടമ്പടിയോടെ പോകുമ്പോൾ എന്ത് തോന്നുന്നു?
സാധാരണക്കാരിൽ സാധാരണക്കാരനായാണ് എന്റെ വരവ്. ജനങ്ങൾ കാണിക്കുന്ന സ്നേഹത്തിന് എങ്ങനെ തിരിച്ച് സ്നേഹം കാണിക്കണമെന്ന് എനിക്കറിയില്ല. മന്ത്രി പദവി ലഭിച്ച് സ്വന്തം നാട്ടിലേക്ക് ചെന്നപ്പോൾ രാഷ്ട്രീഭേദമന്യേ പലരും സ്നേഹം കൊണ്ട് കണ്ണീർപൊഴിച്ചു. പ്രായമായവർ പോലും കേളു ഏട്ടായെന്നാണ് വിളിക്കുന്നത്. ആ സ്നേഹം എന്നെ വീർപ്പ് മുട്ടിക്കുന്നു. എന്താണ് തിരിച്ച് ഇവർക്ക് നൽകാൻ കഴിയുക?. അറിയില്ല. മുന്നിലുള്ളത് 24 മാസവും. ഞാനിപ്പോൾ മാനന്തവാടി നിയോജക മണ്ഡലത്തിലെ എം.എൽ.എ മാത്രമല്ല,മന്ത്രികൂടിയാണ്. അക്കാര്യം മറക്കാനും പാടില്ല.
കുടുംബം തിരുവനന്തപുരത്ത് ഒപ്പമുണ്ടോ?
ഇല്ല,ഭാര്യ ശാന്തയും മക്കളായ മിഥുനയും ഭാവനയും സത്യപ്രതിജ്ഞ കാണാൻ വന്നിരുന്നു. അവർ വയനാട്ടിലേക്ക് തിരിച്ച് പോയി. അവർക്കവിടെ ജോലിയുണ്ട്. വീടും അല്പം കൃഷിയും വളർത്ത് മൃഗങ്ങളും.
നല്ലൊരു കൃഷിക്കാരനാണല്ലോ?. നോക്കിനടത്താൻ കഴിയാത്തതിൽ വിഷമമുണ്ടോ?
ജനസേവനത്തിനൊപ്പം കൃഷിയും നോക്കിയിരുന്നു. ഞങ്ങൾ പരമ്പരാഗതമായി കർഷകരാണ്. ലാഭം നോക്കിയല്ല കൃഷി ചെയ്യുന്നത്. വിഷമില്ലാത്തത് കഴിക്കാമല്ലോ. പറമ്പിൽ കയറി തൂമ്പയെടുത്ത് കിളച്ചില്ലെങ്കിൽ ഉറക്കം വരത്തില്ല. തിരക്കുകൾക്കിടയിൽ,എം.എൽ.എയായിരുന്നപ്പോൾ അതൊക്കെ ചെയ്തു. ഇനി പറ്റുമെന്നറിയില്ല.
കളക്ടർ ഡോ. രോണുരാജ് പട്ടിക വർഗ്ഗ വകുപ്പ് ഡയക്റായി ഒപ്പം വരുന്നുണ്ടല്ലോ?
എനിക്ക് രോണുരാജിനെയും രേണുരാജിന് എന്നെയുമറിയാം. വയനാട് കളക്ടറെന്ന നിലക്ക് ഗോത്രജനതയുടെയും പിന്നോക്കക്കാരുടെയും വിഷയങ്ങൾ രേണുരാജിന് ബോദ്ധ്യമാണ്. ഇത് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ മുതൽക്കൂട്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |