ചെന്നൈ: തമിഴ്നാട് ബി.എസ്.പി അദ്ധ്യക്ഷൻ കെ.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി അദ്ധ്യക്ഷ മായാവതി. ആംസ്‌ട്രോങ്ങിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയ മായാവതി, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സ്റ്റാലിൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ പിടികൂടിയത് യഥാർത്ഥ പ്രതികളെയല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും പറഞ്ഞു.
സംസ്ഥാനത്ത് ദളിത് വിഭാഗങ്ങൾ സുരക്ഷിതരല്ല.
ക്രമസമാധാനം ഇല്ലാതായെന്നാണ് ആംസ്ട്രോങ്ങിന്റെ കൊലപാതകം വ്യക്തമാക്കുന്നത്.
സർക്കാരിൽനിന്നു നീതി ലഭ്യമാകുമെന്ന് ഉറപ്പില്ല. പ്രതിഷേധം ശക്തമാക്കും-മായാവതി പറഞ്ഞു. വിഷയത്തിൽ ബി.എസ്.പി നിശബ്ദത പാലിക്കില്ലെന്നും സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും ആംസ്‌ട്രോങ്ങിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ചേർന്ന യോഗത്തിൽ മായാവതി കൂട്ടിച്ചേർത്തു. പ്രവർത്തകരോട് സംയമനം പാലിക്കാനും ആവശ്യപ്പെട്ടു.
അതേസമയം ആംസ്‌ട്രോങ്ങിന്റെ മൃതദേഹം ചെന്നൈയിലെ പാർട്ടി ഓഫീസിന് സമീപം സംസ്‌കരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. തിരുവള്ളുവർ ജില്ലയിലെ ഒരേക്കർ സ്വകാര്യഭൂമിയിൽ സംസ്‌കരിക്കാമെന്ന് കോടതി പറഞ്ഞു. വിലാപയാത്ര സമാധാനപരമായി നടത്തണമെന്നും നിർദ്ദേശിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് ആംസ്‌ട്രോങ്ങിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |