ലക്‌നൗ: ഹഥ്റാസിൽ സത്‌സംഗിനിടെ തിക്കിലും തിരക്കിലും 121 പേർ മരിക്കാനിടയായ സംഭവം ആസൂത്രിതമെന്ന് ആരോപണം.
10-15 പേരടങ്ങുന്ന സംഘം വിഷം തളിച്ചെന്നും ഇതാണ് പെട്ടെന്ന് തിക്കും തിരക്കുമുണ്ടാകാൻ കാരണമെന്നും ആൾദൈവം ഭോലെ ബാബയുടെ അഭിഭാഷകൻ പറഞ്ഞു. ഹൃദയഭേദകമായ സംഭവമാണ് നടന്നത്. 10-15 പേർ വരുന്ന സംഘമാണ് പിന്നിൽ. അവർ അനുമതി വാങ്ങി പങ്കെടുത്തു. തിരക്കിനിടെ ചില അജ്ഞാത വാഹനങ്ങൾ ഉണ്ടായിരുന്നു. 12ഓളം പേർ വിഷം തളിച്ചു. സ്ത്രീകളുൾപ്പെടെ വീണു. പലരും ശ്വാസതടസം മൂലം മരിച്ചെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
തിരക്കിനിടെ പ്രതികൾ രക്ഷപ്പെട്ടു. അന്വേഷണം നടന്നുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വാഹനങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നും അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു. എന്നാൽ 80,000 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നിടത്ത് രണ്ടര ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. ഇതിനിടെ ഭോലെ ബാബയുടെ കാൽപാദം പതിഞ്ഞ മണ്ണ് ശേഖരിക്കാൻ ആളുകൾ കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
മുഖ്യപ്രതിയായ ദേവപ്രകാശ് മധുകർ കഴിഞ്ഞയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിൽ കീഴടങ്ങിയിരുന്നു. തുടർന്ന് കോടതി
14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. അതിനിടെ ഭോലെ ബാബയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
ഒളിവിൽ തന്നെ
അതേസമയം സത്‌സംഗ് സംഘടിപ്പിച്ച ഭോലെ ബാബ ഒളിവിൽ തന്നെയാണ്. കഴിഞ്ഞ ദിവസം
സംഭവത്തിൽ പ്രതികരണവുമായി ഭോലെ ബാബ രംഗത്തെത്തിയിരുന്നു. ദുരന്തത്തിന് കാരണമായവരെ വെറുതെ വിടില്ല. സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. വേദന താങ്ങാനുള്ള ശക്തി ദൈവം എല്ലാവർക്കും നൽകട്ടെ. സർക്കാരിൽ വിശ്വസിക്കുക. ഇതിനു കാരണക്കാരായവരെ വെറുതെവിടില്ലെന്ന് വിശ്വാസമുണ്ട്. മരിച്ചുപോയവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പം നിൽക്കാനും സഹായിക്കാനും സമിതിയിലെ അംഗങ്ങളോട്അഭ്യർത്ഥിച്ചിട്ടുണ്ട്.- ഭോലെ ബാബ പറഞ്ഞു. ആശ്രമങ്ങളിലുൾപ്പെടെ പൊലീസ് പരിശോധന തുടരുകയാണ്.
നഷ്‌ടപരിഹാരം: യോഗിക്ക്
രാഹുലിന്റെ കത്ത്
ഹാഥ്റസ് ദുരന്തവുമായി ബന്ധപ്പെട്ട് നഷ്‌ടപരിഹാരം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് നിലവിൽ യു.പി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തുക അപര്യാപ്‌തമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സുതാര്യവും സമഗ്രവുമായ അന്വേഷണമുണ്ടാകണം. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടായാൽ മാത്രമെ ഇരകൾക്ക് നീതി ലഭിക്കുകയുള്ളുവെന്നും കത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |