ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭ പ്രവർത്തകർ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുധർമ്മപ്രചാരണ സഭയുടെ നേതൃയോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി. മാതൃസഭയുടെയും യുവജനസഭയുടെയും ഓരോ കൺവെൻഷനുകൾ ശിവഗിരിയിൽ നടത്താനും സ്വാമി നിർദ്ദേശിച്ചു.
സഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ശ്രീനാരായണഗുരുദേവ സമാധിദിനം വിശ്വശാന്തിദിനമായി ആചരിക്കണമെന്ന കേന്ദ്രസമിതിയുടെ തീരുമാനം പ്രാവർത്തികമാക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കാൻ യോഗത്തിൽ പ്രമേയം പാസാക്കി. ഗുരുദേവജയന്തിയോടനുബന്ധിച്ച് ഒരാഴ്ചക്കാലം ശ്രീനാരായണസേവന വാരാചരണമായി കണക്കാക്കാനും ആശുപത്രികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ശുചീകരിക്കാനും തീരുമാനിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ട്രഷറർ സ്വാമി ശാരദാനന്ദ, സഭ വൈസ് പ്രസിഡന്റുമാരായ ഡോ.പി.ചന്ദ്രമോഹൻ, കെ.കെ.കൃഷ്ണാനന്ദബാബു, കേന്ദ്ര ഉപദേശകസമിതി അംഗം കുറിച്ചിസദൻ, ചീഫ് കോ ഓർഡിനേറ്റർ സത്യൻ പന്തത്തല, ജോയിന്റ് രജിസ്ട്രാർമാരായ പുത്തൂർ ശോഭനൻ, പി.പി.സുരേന്ദ്രബാബു, പി.ആർ.ഒ ഡോ.സനൽകുമാർ ടി, കോ ഓർഡിനേറ്റർമാരായ ചന്ദ്രൻ പുളിങ്കുന്ന്, എസ്.അശോകൻശാന്തി, മാതൃസഭ പ്രസിഡന്റ് അനിതാശങ്കർ, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |