പാരീസ്: ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടപക്ഷത്തിന് അട്ടിമറി ജയം. പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിലെ 182 സീറ്റുകൾ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് നേടി. എന്നാൽ ഭൂരിപക്ഷമായ 289 സീറ്റ് തികച്ചില്ല.
168 സീറ്റുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ എൻസെംബിൾ സഖ്യം രണ്ടാമതെത്തി. മാക്രോണിന്റെ റെനെയ്സൻസ് പാർട്ടിയുൾപ്പെട്ട ലിബറൽ സഖ്യമാണ് എൻസെംബിൾ. അതേ സമയം, സർവേ ഫലങ്ങൾ 200ലേറെ സീറ്റ് പ്രവചിച്ച തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലി 143 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
577 അംഗ പാർലമെന്റിലേക്ക് രണ്ട് റൗണ്ടുകളായാണ് തിരഞ്ഞെടുപ്പ് നടന്നത്. ജൂൺ 30ന് നടന്ന ആദ്യ റൗണ്ടിൽ 76 എം.പിമാർ ജയിച്ചു. ഇതിൽ 38 സീറ്റ് നേടി നാഷണൽ റാലി മുന്നിലെത്തി. ന്യൂ പോപ്പുലർ ഫ്രണ്ട് (32), എൻസെംബിൾ (2) എന്നിവർ പിന്നിലായി. ഞായറാഴ്ച നടന്ന രണ്ടാം റൗണ്ടിലും നാഷണൽ റാലി മുന്നേറുമെന്ന് ഉറപ്പിച്ചെങ്കിലും അപ്രതീക്ഷിത തിരിച്ചടി നേരിട്ടു.
ആരും കേവല ഭൂരിപക്ഷം നേടാത്തത് ഫ്രാൻസിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി. പ്രധാനമന്ത്രിയും റെനെയ്സൻസ് പാർട്ടി നേതാവുമായ ഗബ്രിയേൽ അട്ടൽ പരാജയം അംഗീകരിച്ച് രാജിപ്രഖ്യാപിച്ചു. എന്നാൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കായി തത്കാലം പദവിയിൽ തുടരാൻ മാക്രോൺ നിർദ്ദേശിച്ചു
ഏറ്റവും വലിയ പാർലമെന്ററി ഗ്രൂപ്പ് എന്ന നിലയിൽ പ്രധാനമന്ത്രി പദം തങ്ങൾക്കാണെന്ന് ന്യൂ പോപ്പുലർ ഫ്രണ്ട് അവകാശപ്പെട്ടു. ഈ ആഴ്ച അവസാനത്തോടെ നോമിനിയെ പ്രഖ്യാപിക്കും. എന്നാൽ, ആദ്യം പ്രസിഡന്റിന്റെ അംഗീകാരം വേണം
തീവ്ര വലതുപക്ഷത്തിനെതിരെ ഇടതുപക്ഷ വോട്ടുകൾ ഏകീകരിക്കാൻ ജൂണിൽ തിടുക്കത്തിൽ രൂപീകരിച്ചതാണ് ന്യൂ പോപ്പുലർ ഫ്രണ്ട്. ഇവർക്ക് ഒരൊറ്റ നേതാവില്ല
നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ മാക്രോൺ ഇന്ന് രാത്രി യു.എസിലേക്ക് തിരിക്കും. സർക്കാർ രൂപീകരണം സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. എന്നാൽ, മാക്രോൺ ക്യാമ്പ് മറ്റ് പാർട്ടികളിലെ എം.പിമാരുമായി ചർച്ച തുടങ്ങി. സർക്കാർ രൂപീകരണത്തിന് ന്യൂ പോപ്പുലർ ഫ്രണ്ടുമായി സഹകരിക്കുമോ എന്ന് വ്യക്തമായിട്ടില്ല
കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഫ്രാൻസ്, ഫ്രാൻസ് അൺബോവ്ഡ്, ഗ്രീൻ പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി എന്നിവ ഉൾപ്പെട്ടതാണ് ന്യൂ പോപ്പുലർ ഫ്രണ്ട്. ജീൻ ലുക് മെലങ്കോൺ ആണ് സഖ്യത്തിലെ പ്രധാന നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |