ആലപ്പുഴ: നെല്ലിന് വളമിടാൻ മാത്രമല്ല, പാടശേഖരങ്ങളിൽ വിത്ത് വിതയ്ക്കാനും ഡ്രോണുകൾ അനുയോജ്യമെന്നു കണ്ടെത്തി കാർഷിക സർവകലാശാല. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചക്കൻകരി പാടശേഖരത്തിൽ നടത്തിയ വിത പരീക്ഷണം വിജയം കണ്ടു. മങ്കൊമ്പിലെ ഡോ.എം.എസ്.സ്വാമിനാഥൻ നെല്ലുഗവേഷണകേന്ദ്രവും കോട്ടയം കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി ചക്കൻകരി പാടശേഖരത്തിലെ എം.കെ.വർഗീസ് മണ്ണുപറമ്പിലിന്റെ ഒരേക്കർ കൃഷിയിടത്തിലായിരുന്നു പരീക്ഷണം. പത്തു കിലോ വിത്ത് വഹിക്കാൻ ശേഷിയുള്ള സീഡറിൽ മൂന്ന് തവണകളിലായി 30 കിലോ വിത്ത് ഒരേക്കറിൽ വിതയ്ക്കാൻ 25 മിനിറ്റു മാത്രമാണ് വേണ്ടിവന്നത്.
ഡ്രോൺ ഉപയോഗിച്ച് വളങ്ങളും മറ്റും തളിക്കാറുണ്ടെങ്കിലും വിത നടത്തിയത് ആദ്യമായാണ്. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.ജോബി ബാസ്റ്റിൻ,ഡോ. നിമ്മിജോസ്,ഡോ. ബിന്ധു പി.എസ്, കുമരകം കെ.വി.കെയുടെ മേധാവി ഡോ.ജയലക്ഷ്മി,ഡോ.മാനുവൽ അലക്സ്,ഡോ.ആശാപിള്ള എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്.
സമയം ലാഭം, വിത്തും
കുട്ടനാട്ടിലെ കൂടുതൽ വിസ്തൃതിയുള്ള പാടശേഖരങ്ങളിൽ കുറഞ്ഞ സമയംകൊണ്ട് ഫലപ്രദമായി വിതയ്ക്കാൻ സഹായിക്കും.
ഡ്രോൺ സീഡറിലൂടെ സമയലാഭവും കൃത്യമായ വിത്ത് വിതരണവും കുറഞ്ഞ വിത്തളവും ഉറപ്പാക്കാനാവും.
വിതയിൽ വിത്ത് ചവിട്ടി താഴുന്നില്ല എന്നുള്ളതും മണ്ണിലെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും ഗുണമാണ്.
കൃത്യമായ അകലത്തിൽ വിതയ്ക്കാൻ കഴിയുന്നതിനാൽ നെൽച്ചെടികൾ തിങ്ങിനിറഞ്ഞു വിളവ് കുറയുന്നത് ഒഴിവാക്കാം
50 : കുട്ടനാടൻ പാടശേഖരങ്ങളിൽ ഒരേക്കറിന് 50 കിലോ വിത്താണ് സാധാരണയായി ആവശ്യമായി വരുന്നത്
30 : ഡ്രോൺ സീഡർ ഉപയോഗിക്കുമ്പോൾ ഏക്കറിന് 30കിലോ വിത്ത് മതിയാകും
25: ഒരേക്കറിൽ വിതയ്ക്കാൻ വേണ്ടിവന്നത് 25 മിനിട്ട്
നൂതന സാങ്കേതികവിദ്യകളും യന്ത്രവൽക്കരണവും നടപ്പാക്കാൻ കാർഷിക സർവകലാശാല നടത്തുന്ന പ്രയത്നങ്ങൾക്ക് ഡ്രോൺ സീഡർ ഒരു പുത്തനുണർവ് നൽകുമെന്ന്
- ഡോ.എം. സുരേന്ദ്രൻ, നെല്ല് ഗവേഷണകേന്ദ്രം മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |