കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള സോപ്സിന്റെ ഉത്പന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റിഅയക്കുന്നു. ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപ വിലയുള്ള സോപ്പുകളുടെ കയറ്റുമതിയുടെ ഉദ്ഘാടനം വ്യവസായ, നിയമ, കയർ മന്ത്രി പി. രാജീവ് നിർവഹിക്കും.
കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ കേരള സോപ്പ്സിന്റെ പുതിയ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിക്കും. കേരള സോപ്സിന്റെ സാൻഡൽവുഡ് സോപ്പ് ഉൾപ്പെടെ പ്രീമിയം ഉത്പന്നങ്ങൾ ആഗോള വിപണിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗൾഫിലേക്ക് കയറ്റുമതിയെന്ന് ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. വാഷ്വെൽ ഡിറ്റർജെന്റ്, ക്ളീൻവെൽ ഫ്ളോർ ക്ളീനർ, ഷൈൻവെൽ ഡിഷ്വാഷ്, സോപ്പുകളായ കോഹിനൂർ സാൻഡൽ ടർമറിക്, ത്രിൽ ലാവൻഡർ, ത്രിൽ റോസ്, ത്രിൽ വൈറ്റ് എന്നിവയും വിപണിയിലിറക്കും.
വ്യവസായ വകുപ്പിന്റെ കീഴിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് 2010ൽ ഏറ്റെടുത്ത കേരള സോപ്പ്സ് കോഴിക്കോട്ടെ വെള്ളയിലാണ് പ്രവർത്തിക്കുന്നത്. മറയൂർ ചന്ദനത്തിൽ നിന്നുള്ള തൈലം ഉപയോഗിക്കുന്ന സോപ്പുകൾക്ക് വൻപ്രിയമാണ് രാജ്യമെമ്പാടും ലഭിക്കുന്നത്.
ലക്ഷ്യം മൂന്ന് കോടിയുടെ ലാഭം
അടുത്തവർഷം മൂന്നുകോടി രൂപയുടെ ലാഭമാണ് ലക്ഷ്യമെന്ന് പി. രാജീവ് പറഞ്ഞു. 2023-24ൽ 803.25 മെട്രിക് ടൺ ഉത്പന്നങ്ങൾ കമ്പനി വിറ്റഴിച്ചത്. ഇക്കാലയളവിൽ 2.82 കോടി രൂപയുടെ അറ്റാദായവും കമ്പനി നേടി.
മാനേജിംഗ് ഡയറക്ടർ ജി. രാജീവ്, ജനറൽ മാനേജർ സി.ബി ബാബു, ജോസ്മോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |