ഒരിക്കൽ ഭോജരാജാവിന്റെ സദസിൽ കവിയരങ്ങ് നടക്കുകയായിരുന്നു. ഭോജരാജാവ് രാമനു തുല്യവും അദ്ദേഹത്തിന്റെ രാജ്യം രാമരാജ്യത്തിനു തുല്യവുമാണെന്ന് ഒരു കവി ചൊല്ലിക്കേൾപ്പിച്ചു. കവിത കേട്ട് എല്ലാവരും കൈയടിച്ചു. ആ സമയം ഒരു കാക്ക പറന്നുവന്ന് കവിയുടെ തലയിൽ കാഷ്ഠിച്ചു. കവി വിഷണ്ണനായി. കാക്കയെ പിടിക്കാൻ രാജാവു കല്പിച്ചു. അപ്പോൾ കാക്ക സംസാരിക്കാൻ തുടങ്ങി: 'രാജൻ, ഈ കവി കള്ളം പറഞ്ഞതിനാലാണ് ഞാൻ അയാളുടെ തലയിൽ കാഷ്ഠിച്ചത്. അങ്ങ് രാമനു തുല്യനല്ല. അങ്ങയുടെ രാജ്യം രാമരാജ്യത്തിനു തുല്യവുമല്ല. അത് ഞാൻ തെളിയിച്ചു തരാം. എന്നെ അനുഗമിക്കണം."
കാക്കയുടെ വാക്കു കേട്ട് രാജാവും മന്ത്രിമാരും കവിയും കാക്കയെ അനുഗമിച്ചു. അവർ ഒരു ഗുഹയ്ക്കു മുന്നിലെത്തി. കാക്ക ഉള്ളിലേക്കു കടന്നു. അവിടെയുള്ള മണ്ണുമാറ്റാൻ കാക്ക ആവശ്യപ്പെട്ടു. മണ്ണു മാറ്റിയപ്പോൾ കണ്ടത് ആയിരക്കണക്കിന് രത്നങ്ങളാണ്. കാക്ക തുടർന്നു: 'രാമരാജ്യത്തെ ഒരു ധനികന് സന്താനങ്ങളില്ലായിരുന്നു. സന്താനഭാഗ്യമുണ്ടായാൽ രാജാവിന് ഒരു കുടം നിറയെ രത്നങ്ങൾ സമർപ്പിക്കാമെന്ന് ധനികൻ നേർന്നു. ഈശ്വരേച്ഛയാൽ ധനികന് കുഞ്ഞു ജനിച്ചു. രത്നങ്ങളുമായി ധനികൻ രാമന്റെ അടുത്തെത്തിയെങ്കിലും അവ സ്വീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.
നാട്ടിലെ ദരിദ്രർക്ക് ആ രത്നങ്ങൾ വിതരണം ചെയ്യാനായിരുന്നു രാമന്റെ നിർദ്ദേശം. എന്നാൽ രാമരാജ്യത്ത് ദരിദ്രരായി ആരുമുണ്ടായിരുന്നില്ല. എങ്കിൽ രത്നങ്ങൾ ആഗ്രഹമുള്ള മറ്റാർക്കെങ്കിലും നൽകാൻ രാമൻ പറഞ്ഞു. എന്നാൽ, അദ്ധ്വാനിക്കാത്ത ധനം സ്വീകരിക്കാൻ ജനങ്ങളാരും തയ്യാറായില്ല. അങ്ങനെ ആരും സ്വീകരിക്കാതെ കിടന്ന രത്നങ്ങളാണ് ഇവ!" കാക്ക തുടർന്നു പറഞ്ഞു: 'രാജാവേ, ഇനി അങ്ങയുടെ മന്ത്രിമാരോടും കവിയോടും കൈകൾ നിവർത്താൻ കല്പിക്കൂ."
അവർ കൈകൾ നിവർത്തിയപ്പോൾ ആ കൈകളിലെല്ലാം രത്നങ്ങൾ കണ്ടു. ഇതിനിടയിൽ അവർ കൈക്കലാക്കിയതായിരുന്നു അവ! 'രാജാവേ, ഇപ്പോൾ മനസിലായില്ലേ, അങ്ങയുടെ രാജ്യം രാമരാജ്യത്തിനു തുല്യമല്ലെന്ന്?" ഈ കഥ അവിശ്വസനീയമായിരിക്കാം. എന്നാൽ ഉത്തമമായ ഭരണത്തെക്കുറിച്ചുള്ള മനോഹര സങ്കല്പം ഇതിലുണ്ട്. ശാന്തിയും ഐശ്വര്യവും കളിയാടുന്ന ഒരു സമൂഹത്തെയും പ്രജകളെ പിതൃതുല്യം സംരക്ഷിക്കുന്ന ഭരണാധികാരിയെയും മനുഷ്യർ എന്നും സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടു തന്നെയാണ് മാതൃകാപരമായ ഭരണത്തിന്റെയും രാജ്യത്തിന്റെയും സങ്കല്പമായി രാമരാജ്യം വികസിച്ചത്.
രാമരാജ്യം ഐശ്വര്യപൂർണമായിരുന്നു, ജനങ്ങൾ ധർമ്മനിഷ്ഠരായിരുന്നു. ഭരണാധികാരി ധർമ്മത്തിൽ അടിയുറച്ചതും ആദർശ പൂർണവുമായ ഭരണം കാഴ്ചവച്ചാൽ ജനജീവിതത്തിലും ധർമ്മവും മൂല്യങ്ങളും കളിയാടും. ഒരു ഭരണാധികാരിക്ക് ഉറ്റവരും ഉടയവരുമില്ല; പ്രജകൾ മാത്രമേയുള്ളൂ. അവരുടെ ക്ഷേമമാണ് അദ്ദേഹത്തിന്റെ ഏകലക്ഷ്യം. അദ്ദേഹത്തിന് ഭരണം ഒരു തപസാണ്, ഈശ്വരപൂജയാണ്, ലോകത്തിനുവേണ്ടിയുള്ള ആത്മസമർപ്പണമാണ്. രാമന് ഭരണം അങ്ങനെയായിരുന്നു. അങ്ങനെ മാതൃകാപരവും ഉത്തമവുമായ ഭരണത്തിന്റെ കാലാതീത സങ്കല്പമായിത്തീർന്നു, രാമരാജ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |