കൊച്ചി: ഹൈക്കോടതിയുടെ പേരും ദുരുപയോഗം ചെയ്ത് പണമൂറ്റാൻ സൈബർ തട്ടിപ്പ് സംഘങ്ങൾ. എറണാകുളം തമ്മനം സ്വദേശിനിയായ 28കാരിയാണ് ചതിയിൽപ്പെട്ടത്. മുംബയ് ഹൈക്കോടതിയിലെ നിയമ നടപടിയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചും വീട്ടുതടങ്കലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ആറര ലക്ഷം രൂപയാണ് തട്ടിയത്. യുവതിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് നാലുപേരെ പ്രതിചേർത്ത് കേസെടുത്തു. ഇവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പ് രീതി
കള്ളപ്പണം വെളുപ്പിക്കൽ, ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 28കാരിക്ക് എതിരെ മുംബയ് ക്രൈംബ്രാഞ്ചിന്റെ കേസ് ഹൈക്കോടതിയിലുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞമാസം 15നാണ് ഫോൺ വന്നത്. മുംബയ് ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് നൽകിയതായുള്ള വ്യാജ റിപ്പോർട്ട് വാട്‌സ്ആപ്പിൽ കൈമാറി. അടുത്തിടെ കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായ മുഹമ്മദ് ഇസ്മായിൽ മാലിക്ക് എന്നയാൾ എടുത്തിട്ടുള്ള 24 ബാങ്ക് അക്കൗണ്ടുകളും 28 കാരിയുടെ ആധാർ നമ്പർ ഉപയോഗിച്ചാണെന്നും കേസിൽ യുവതിക്കും പങ്കുണ്ടെന്നുമായിരുന്നു റിപ്പോർട്ട്.
28കാരിയുടെ അക്കൗണ്ടിലുള്ളത് പണം കള്ളപ്പണം വെളിപ്പിക്കലൂടെയോ ലഹരി ഇടപാടിലൂടെയും സമ്പാദിച്ചതല്ലെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നുമായിരുന്നു ആവശ്യം. പണം കൈമാറിയില്ലെങ്കിൽ 19 ദിവസം വീട്ടുതടങ്കലിലാക്കുമെന്നും അഭിഭാഷകനോട് പോലും സംസാരിക്കാൻ കഴിയാത്തവിധം പെടുത്തുമെന്നും ഫോൺ വിളിച്ചയാൾ ഭീഷണിപ്പെടുത്തി. ഇതോടെ മൂന്ന് അക്കൗണ്ടുകളിൽ നിന്ന് തവണകളായി 28കാരി 6,29,000 രൂപ കൈമാറി. രണ്ട്, മൂന്ന് ദിവസം കഴിഞ്ഞിട്ടം പണം ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്.
ഉത്തരേന്ത്യൻ തട്ടിപ്പ്
കൈക്കലാക്കുന്ന പണം സ്വകാര്യ ബാങ്കുകളിലേയ്ക്കാണ് മാറ്റുന്നത്. മിക്ക ബാങ്കുകളും രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, യു.പി, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ്. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും അക്കൗണ്ടുകൾ ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് ചെറിയ തുക നൽകി അക്കൗണ്ടുകൾ വാടകയ്ക്കെടുത്താണ് തട്ടിപ്പുകളേറെ. കൊച്ചിയിൽ ഇത്തരം കേസുകൾ വർദ്ധിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |