ശ്രീനഗർ: ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. കേരൻ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു സംഭവം. അതിനിടെ പല പ്രദേശത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ജദ്ദാൻ ബട്ട ഗ്രാമത്തിൽ സർക്കാർ സ്‌കൂളിൽ സൈനികർ സ്ഥാപിച്ച താത്കാലിക ക്യാമ്പിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു ഏറ്റുമുട്ടൽ. സൈനികർ തിരിച്ചടിച്ചതോടെ ഏറ്റുമുട്ടൽ ഒരുമണിക്കൂറോളം നീണ്ടു. പരിക്കേറ്റ സൈനികരെ ഹെലികോപ്ടറിൽ ഉധംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം നാല് സൈനികർ വീരമൃത്യു വരിച്ച ദോഡ ജില്ലയിലും ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർക്കായുള്ളതെരച്ചിൽ ഓപ്പറേഷൻ നാലാം ദിവസം കടന്നു. ഇതിനിടെ ദേസാ വനമേഖലയിലെ രണ്ടിടങ്ങളിലായി ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളായി ജമ്മു മേഖലയിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയിലാണ്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ
ഉന്നതതല യോഗം
ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ സമിതി യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പങ്കെടുത്തു. യോഗം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജൂണിലും യോഗം ചേർന്നിരുന്നു. കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരാണ് കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |