ദുബായ് : കസ്റ്റമേഴ്സിനെ ആകർഷിക്കാനായി കടയുടമകൾ വിവിധ ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കുന്നത് പുതിയ കാര്യമല്ല. മികച്ച ഇന്റീരിയറും അന്തരീക്ഷവുമൊക്കെയാണ് ചില സ്ഥാപനങ്ങളെ വേറിട്ടതാക്കുന്നത്. പ്രത്യേകിച്ച് കഫേകളും മറ്റും. അത്തരത്തിൽ സന്ദർശകർക്ക് കൗതുകമുണർത്തുന്ന കാഴ്ചയൊരുക്കിയിരിക്കുകയാണ് യു.എ.ഇയിലെ അബുദാബിയിലെ 'ബൂമാഹ് കഫേ".
ഒമ്പത് വ്യത്യസ്ത മൂങ്ങകളെ ഈ കഫേയിൽ കാണാം. കഫേയുടെ ഉള്ളിലാണ് ഇവ ഇരിക്കുന്നത്. സന്ദർശകർക്ക് മൂങ്ങകൾക്കൊപ്പം സമയം ചെലവഴിക്കാം. എന്നാൽ കൈയ്യിലെടുക്കണമെങ്കിലോ തൊടണമെങ്കിലോ 70 ദിർഹംസ് ( 1,594 രൂപ) നൽകണം. മൂങ്ങകളെ പരിപാലിക്കാൻ കഫേയിൽ പ്രൊഫഷണൽ ട്രെയിനർമാരുണ്ട്. കഫേയിലെ സ്റ്റാഫുകൾക്കും മൂങ്ങകളെ കൈകാര്യം ചെയ്യാൻ പരിശീലനം നൽകിയിട്ടുണ്ട്.
മിഡിൽഈസ്റ്റിൽ ആദ്യമായാണ് ഇത്തരം ഒരു കഫേ തുറക്കുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിൽ കഫേയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. മൂങ്ങകളെ പ്രദർശന വസ്തുവാക്കുന്നത് ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടുന്നു. മൂങ്ങകളുടെ ക്ഷേമത്തിന് തങ്ങൾ പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് കഫേയുടെ ഉടമയായ മുഹമ്മദ് അൽ ഷെഹി ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്കാണ് കഫേ തുറക്കുന്നത്. മൂങ്ങകൾക്ക് മതിയായ വിശ്രമം ലഭിക്കുന്നു. രാത്രി 10ന് കഫേ അടച്ചുകഴിഞ്ഞാൽ എയർ കണ്ടീഷൻഡ് റൂമിൽ അവയെ സ്വതന്ത്രമായി ചെലവഴിക്കാൻ വിടും. കഫേയിലെ ചില മൂങ്ങകൾക്ക് വനത്തിൽ ജീവിക്കാനാകില്ല. വീനസ് എന്ന മൂങ്ങയ്ക്ക് ഒരു ചിറകിന് വലിപ്പം കുറവായതിനാൽ ഉയരത്തിലോ അധിക ദൂരമോ പറക്കാൻ സാധിക്കില്ല.
കഫേയിലുള്ളവരുടെ പരിചരണത്തിൽ 8 വയസുകാരിയായ വീനസ് സന്തോഷവതിയാണെന്ന് ഷെഹി പറയുന്നു. എല്ലാ മൂങ്ങകളുടെയും പേരും സ്പീഷീസ് വിവരങ്ങളും കഫേയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗ്ലാസ് മുറിക്കുള്ളിലാണ് മൂങ്ങകളെ കാണാനാവുക. ജപ്പാനിലെ മൂങ്ങ കഫേകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബൂമാഹ് കഫേ സ്ഥാപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |