റോം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ഉയരത്തെ പരിഹസിച്ച മാദ്ധ്യമ പ്രവർത്തകയ്ക്ക് പിഴ. മെലോനിക്ക് 5,466 ഡോളർ ( 4,57,059 രൂപ) നഷ്ടപരിഹാരം നൽകാൻ മിലാനിലെ കോടതി ഉത്തരവിട്ടു. 2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
ജൂലിയ കോർട്ടസ് എന്ന മാദ്ധ്യമ പ്രവർത്തക മെലോനിയുടെ എഡിറ്റ് ചെയ്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഫാസിസ്റ്റ് നേതാവ് ബെനിറ്റോ മുസോളിനിയുടെ ചിത്രമായിരുന്നു പശ്ചാത്തലം. മെലോനിയുടെ തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഒഫ് ഇറ്റലി അന്ന് പ്രതിപക്ഷമായിരുന്നു.
പ്രതിഷേധം ഉയർന്നതോടെ ചിത്രം പിൻവലിച്ചു. എന്നാൽ 1.2 മീറ്റർ മാത്രം ഉയരമുള്ള മെലോനി തന്നെ ഭയപ്പെടുത്തേണ്ട എന്നും മെലോനിയെ കാണാൻ പോലും കഴിയില്ലെന്നും കോർട്ടസ് പരിഹസിച്ചു. തുടർന്ന് മെലോനി നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
1.58 മീറ്ററിനും 1.63 മീറ്ററിനും ഇടയിലാണ് മെലോനിയുടെ ഉയരമെന്നാണ് റിപ്പോർട്ടുകൾ. കോർട്ടസിന് വിധിക്കെതിരെ അപ്പീൽ നൽകാം. നഷ്ടപരിഹാരത്തുക ചാരിറ്റി സംഘടനകൾക്ക് ദാനം ചെയ്യുമെന്ന് മെലോനിയുടെ അഭിഭാഷകൻ പറഞ്ഞു.
ഇതാദ്യമായല്ല തന്റെ വിമർശകരെ മെലോനി കോടതി കയറ്റുന്നത്. 2021ൽ ടെലിവിഷനിലൂടെ മെലോനിയെ അപമാനിച്ചതിന് റോബർട്ടോ സാവിയാനോ എന്ന എഴുത്തുകാരന് കഴിഞ്ഞ വർഷം റോമിലെ കോടതി 1,093 ഡോളർ പിഴ വിധിച്ചിരുന്നു. അനധികൃത കുടിയേറ്റത്തിനെതിരെയുള്ള മെലോനിയുടെ കർശന നിലപാടിനെയാണ് റോബർട്ടോ കുറ്റപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |