തിരുവനന്തപുരം: നവതി പിന്നിട്ടാണ് ഡോ.വല്യത്താൻ എന്ന മഹാപ്രതിഭയുടെ വിടവാങ്ങൽ. എന്നാൽ, താൻ കരുതലും കാവലുമായ എണ്ണമറ്റ ഹൃദയങ്ങളിലൂടെ അദ്ദേഹം ഇനിയും ജീവിക്കും. ചെലവു കുറഞ്ഞ വാൽവ് വികസിപ്പിച്ച് ഹൃദ്രോഗ ചികിത്സയിൽ വലിയ മുന്നേറ്റം നടത്തിയ വല്യത്താൻ സാധാരണക്കാരന്റെ ഹൃദയത്തെ ചേർത്തു പിടിക്കുകയായിരുന്നു. അപ്പോഴും വിനയാന്വിതനായി എല്ലാത്തിനും ഞാൻ നിയോഗമായെന്ന് മാത്രം പറയുന്ന എളിമയായിരുന്നു വല്യത്താൻ.
'എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തു, 90 ആയില്ലേ ഇനി വിശ്രമം ആവാം.' 90 വയസ് തികഞ്ഞ മേയ് 24ന് മണിപ്പാലിലെ വീട്ടിലിരുന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞ വാക്കുകളാണിത്. തികഞ്ഞ ആത്മസംതൃപ്തിയും ആരോഗ്യരംഗത്ത് നാളയെക്കുറിച്ചുള്ള ചിന്തകളുമായിരുന്നു അപ്പോഴും അദ്ദേഹത്തിന്. ഇടവത്തിലെ ചിത്തിരയാണ് അദ്ദേഹത്തിന്റെ നക്ഷത്രം. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ മെന്ററായതിനാൽ ക്യാമ്പസിന് സമീപത്താണ് വസതി.
ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ കാരണം എഴുത്തും വായനയും വീട്ടിനുള്ളിലെ നടത്തവുമായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. എന്നാൽ അവസാന നാളുകളിലും ക്യാമ്പസിനുള്ളിലെ തന്റെ ഓഫീസിൽ ആഴ്ചയിലൊരിക്കലെത്തി ഗവേഷണ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരുന്നു. വിദ്യാർത്ഥികളോട് സംസാരിക്കാൻ എക്കാലവും അതീവ തത്പരനായിരുന്നു.
മണിപ്പാലിലെ വീട്ടിൽ ഭാര്യ അഷിമയ്ക്കൊത്തായിരുന്നു താമസം. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ പത്തോളജി വിഭാഗം പ്രൊഫസറായ മകൾ ഡോ. മന്നയും യൂണിവേഴ്സിറ്റിയിലെ ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവിയായ ഭർത്താവ് ഡോ. സുരേഷ് പിള്ളയും സമീപത്താണ് താമസം. മകൻ ഡോ.മനീഷും കുടുംബവും അമേരിക്കയിലാണ്. ചെറുമക്കളെല്ലാം വിവിധ സ്ഥലങ്ങളിലാണ്.
വഴിത്തിരിവായി, ആയുർവേദം
തിരുവനന്തപുരം : ആയുർവേദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് ചൂണ്ടിക്കാട്ടി അലോപ്പതിക്കാർ നിരന്തരം കലഹിക്കുന്ന കാലത്താണ് ഡോ. എം.എസ്. വല്യത്താൻ ഒറ്റയാനാകുന്നത്. യാദൃച്ഛികമായാണ് താൻ ആയുർവേദ പഠനത്തിലേക്ക് തിരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശ്രീ ചിത്രയിൽ നിന്നു വിരമിക്കുന്നതിനു മാസങ്ങൾക്കു മുൻപ് കോട്ടക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപക ദിന ആഘോഷത്തിൽ മുഖ്യാതിഥിയായി ക്ഷണം കിട്ടി. ചടങ്ങിൽ സംസാരിക്കേണ്ടതിനാൽ സുശ്രുത സംഹിതയുടെ ഇംഗ്ലീഷ് പരിഭാഷ വായിച്ചതാണ് വഴിത്തിരിവായത്. പിന്നീട് ബാംഗളൂർ സി.വി.രാമൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗാന്ധി സ്മാരക പ്രഭാഷണത്തിൽ ചരകനെ കുറിച്ച് സംസാരിച്ചു. പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായ സതീഷ് ധവാൻ, ചരകനെക്കുറിച്ച് കൂടുതൽ പഠിക്കണം എന്ന് അഭിപ്രായപ്പെട്ടു. ഡോ. ലാലാ ഹോമി ഭാഭാ ഫെലോഷിപ്പ് ലഭിച്ചതോടെ ചാരക സംഹിതയ്ക്കും സുശ്രുത സംഹിതയ്ക്കും അഷ്ടാംഗ ഹൃദയത്തിനും വ്യാഖ്യാനം എഴുതി. അതോടെ ശരീരത്തിലെ ത്രിദോഷങ്ങളെ ആസ്പദമാക്കിയുള്ള ആയുർവേദത്തിലെ രോഗ നിർണയത്തിന് ഒരു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് ആയുർവേദിക് ബയോളജിയെന്ന നൂതന ശാഖയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലേക്ക് തിരിഞ്ഞത്. ആയുർവേദ പണ്ഡിതനായ രാഘവൻ തിരുമുൽപ്പാടിന്റെ കീഴിലും അദ്ദേഹം ആയുർവേദത്തെക്കുറിച്ച് പഠിച്ചു. കണ്ണൂർ ആയുർവേദ ഗവേഷണ കേന്ദ്രമെന്ന ആശയത്തിനു പിന്നിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. സുശ്രുതനെയും വാഗ്ഭടനെയും കുറിച്ചും അദ്ദേഹം പഠനങ്ങൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |