പത്തനംതിട്ട : ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 64കാരനെ 40 വർഷം കഠിനതടവിന് ശിക്ഷിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര, മണലൂർ പുതുവീട്ടുമേലെ പുത്തൻവീട്ടിൽ ചന്ദ്രനെ ആണ് പത്തനംതിട്ട പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. രണ്ടുകേസുകളിലായി 40 വർഷം കഠിനതടവിനും മൂന്നരലക്ഷം രൂപ പിഴ ഒടുക്കാനും ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പറഞ്ഞത്.
പതിനൊന്നു വയസുള്ള രണ്ട് ആൺകുട്ടികളാണ് ഒരേ ദിവസം പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയായത്. മലയാലപ്പുഴ മുക്കുഴിയിൽ ഇന്ദ്രൻസ് എന്ന പേരിൽ നടത്തിവന്നിരുന്ന ബാർബർ ഷോപ്പിൽ 2023ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്കൂൾ വെക്കേഷൻ സമയത്ത് സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മുടി വെട്ടുന്നതിനായാണ് ഇവിടെ എത്തിയത്. പ്രതി ഓരോരുത്തരെയായി അടുത്തിരുത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടികൾ രക്ഷിതാക്കളെ ഭയന്ന് വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് സ്കൂൾ തുറന്നപ്പോൾ സഹപാഠികളോട് വിവരം പങ്കുവയ്ക്കുകയും അവർ സ്കൂൾ അധികൃതരെ അറിയിക്കുകയുമായിരുന്നു.
മലയാലപ്പുഴ പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. രണ്ട് കേസുകളും ഒരേ ദിവസം പ്രത്യേകമായിട്ടാണ് കോടതി വിധി പറഞ്ഞത്. ആദ്യ കേസിൽ 30 വർഷം കഠിനതടവും പിഴയും രണ്ടാം കേസിൽ 10 വർഷം കഠിനതടവും പിഴയും വിധിക്കുകയായിരുന്നു. പിഴ ഒടുക്കാതിരുന്നാൽ അധിക കഠിന തടനിം അനുഭവിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |