സൂപ്പർ താരമായതിനാൽ മാത്രം ടീമിലെടുക്കില്ലെന്ന്
വ്യക്തമാക്കി ഗംഭീറിന്റെ പത്രസമ്മേളനം
മുംബയ്: ലക്ഷ്യം എല്ലാവരും സന്തോഷത്തോടെയുള്ള ഡ്രസിംഗ് റൂം ആണെന്നും അത് വിജയത്തിന് പ്രധാനമാണെന്നും ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ടീമിന്റെ പരിശീലകനായ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിലാണ് ഗംഭീർ കാര്യങ്ങൾ വ്യക്തമാക്കിയത്. ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യൻ ടീം പുറപ്പെടുന്നതിന് മുന്നോടിയായി മുംബയിൽ വച്ചാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർക്കൊപ്പം ഗംഭീർ മാദ്ധ്യമങ്ങളെ കണ്ടത്. 27 മിനിട്ട് നീണ്ട പത്ര സമ്മേളനത്തിൽ സൂപ്പർതാരമായതുകൊണ്ട് മാത്രം ഒരാൾക്കും ഇന്ത്യൻ ടീമിൽ ഇടം നേടനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഗംഭീർ നൽകിയത്.
കൊഹ്‌ലിയുമായി നല്ല ബന്ധം
കൊഹ്‌ലിയുമായി നല്ല ബന്ധമാണുള്ളതെന്ന് ഗംഭീർ വ്യക്തമാക്കി. ഞങ്ങൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് കൊടുക്കുന്നത് ടി.ആർ.പി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) കൂട്ടാൻ നല്ലതായിരിക്കും. കളിക്കളത്തിന് പുറത്ത് വളരെ നല്ലബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. അദ്ദേഹം ലോകോത്തര നിലവാരമുള്ള പ്രൊഫഷണൽ താരമാണ്. ഈ നിമിഷം മുതൽ 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുകയാണ് ഞങ്ങൾ. - ഗംഭീർ പറഞ്ഞു.
ഹാപ്പി ഡ്രസിംഗ് റൂം പ്രധാനം
ഒരു ഹെഡ് കോച്ച്- കളിക്കാർ ബന്ധമല്ല ഞാൻ ആഗ്രഹിക്കുന്നത്. കളിക്കാർക്ക് പൂർണ സ്വാതന്ത്ര്യം നൽകും. പരസ്പര വിശ്വാസമാണ് പ്രധാനം.ടീമിലെ എല്ലാവർക്കും എന്റെ പിന്തുണയുണ്ടാകും. ഏറ്റവും സന്തോഷത്തോടെയിരിക്കുന്ന ഡ്രസിംഗ് റൂമിലേക്കാണ് എപ്പോഴും വിജയങ്ങൾ എത്തുക. കളിക്കാരെ സന്തോഷത്തോടെ നിലനിറുത്തുകയെന്നതും പരിശീലകന്റെ ചുമതലയാണ്. -ഗംഭീർ പറഞ്ഞു.
രോഹിതും വിരാടും
ലോകോത്തര താരങ്ങളാണ് കൊഹ്‌ലിയും രോഹിതും ഫിറ്റ്‌നസ് നിലനിറുത്താനായാൽ 2027ലെ ഏകദിന ലോകകപ്പ് അവർക്ക് വിദൂരമല്ല. രണ്ട് പേർക്കും ഇനിയും ഒട്ടേറെ സംഭാവകൾ നൽകാനാകും.
ബുംറയുടെ ജോലിഭാരം പ്രധാനം
ജസ്പ്രീത് ബുംറ നമ്മുടെ ഭാഗ്യമാണ്.അതിനാൽ തന്നെ അദ്ദേഹത്തെ പോലുള്ള താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതും കുറയ്ക്കുന്നതും ഏറെ പ്രധാനമാണ്.ഒരു ബാറ്റർ ഫോമിലാണെങ്കിൽ എല്ലാ കളിയിലും കളിപ്പിക്കണമെന്ന പക്ഷക്കാരനാണ് ഞാൻ. ബുംറയുടെ മാത്രമല്ല എല്ലാ പേസ് ബൗളർമാരുടെയും ജോലി ഭാരം ക്രമീകരിക്കണം.
ജഡേജയെ തഴഞ്ഞതല്ല
ജഡേജയേയും അക്ഷറിനേയും ഒരുമിച്ച് കളിപ്പിക്കുന്നത് ശരിയായ രീതിയല്ല.എല്ലാ മത്സരങ്ങളിലും അവരെ ഒന്നിച്ച് ഇറക്കാനാകില്ല. ജഡേജ മികച്ചതാരമാണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. വരുന്നടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കും.
സഞ്ജുവിനെക്കുറിച്ച് ചോദിച്ചപ്പോൾ അഗാർക്കർ
ഇപ്പോഴുള്ള താരങ്ങൾ യോഗ്യരല്ലേ?
മുംബയ്:സഞ്ജുസാംസണെ ഏകദിന ടീമിൽ നിന്നും റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശർമ്മ എന്നിവരെ ലങ്കൻ പര്യടനത്തിൽ നിന്നും പൂർണമായും ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ചിലപ്പോൾ ചിലർ തഴയപ്പെട്ടേക്കാമെന്നും തിരഞ്ഞെടുക്കപ്പെട്ടവർ ആരൊക്കെയാണെന്ന് നോക്കണമെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. ഇപ്പോൾ 15 അംഗ ടീമിലേക്ക് തിരഞ്ഞെടുത്തവർ യോഗ്യരല്ലെ? അർഹതയില്ലാത്തവരെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിശദീകരണം തരാൻ സെലക്ഷൻ കമ്മിറ്റി തയ്യാറാണ്.റിങ്കു സിംഗിന്റെ കാര്യംമികച്ച ഉദാഹരണമാണ്. ട്വന്റി-20 ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടം നേടാനാകാതിരുന്നത് അദ്ദേഹത്തിന്റെ കുറ്റം കൊണ്ടല്ല. എല്ലാവരെയും നമുക്ക് 15 അംഗ ടീമിൽ ഉൾപ്പെടുത്താനാകില്ല-അഗാർക്കർ പറഞ്ഞു. പന്തും രാഹുലും ഉള്ളപ്പോൾ സഞ്ജുവിന് സ്ഥാനം നഷ് ടമാകുന്നത് സ്വാഭിവികമാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. സൂര്യയെ ട്വന്റി-20 ടീം ക്യാപ്ടനാക്കിയത് ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും എല്ലാവരോടും അഭ്രിപ്രായം തേടിയെന്നും അഗാർക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |