ന്യൂഡൽഹി: അഹിംസയുടെയും ശുചിത്വത്തിന്റെയും ആശയം വിളിച്ചോതി രാജ്യം ഇന്ന് 155ാമത് ഗാന്ധി ജയന്തി ആഘോഷിക്കുകയാണ്. രാജ്‌ഘട്ടിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കം ഭരണാധികാരികൾ രാഷ്‌ട്രപിതാവിന് തങ്ങളുടെ ആദരവർപ്പിച്ചു. 'രാജ്യത്തെ എല്ലാവർക്കും വേണ്ടി ജന്മവാർഷികത്തിൽ പൂജനീയനായ ബാപ്പുവിനെ അഭിവാദ്യം ചെയ്യുന്നു. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്‌ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശവും രാജ്യത്തുള്ളവർക്ക് എന്നും പ്രചോദനമായി നിലകൊള്ളും.' മോദി ആദരവർപ്പിച്ച് പ്രതികരിച്ചു.
പ്രധാനമന്ത്രി മോദി, രാഷ്‌ട്രപതി ദ്രൗപതി മുർമ്മു, മന്ത്രിമാർ തുടങ്ങിയവർ ആദരവർപ്പിച്ചു. സത്യം, അഹിംസ, സ്നേഹം എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ട് രാജ്യവികസനത്തിനായി പ്രവർത്തിക്കാമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു എക്‌സിലൂടെ പറഞ്ഞു. സ്വച്ഛ് ഭാരത് മിഷൻ 10 വർഷം എത്തിയ സാഹചര്യത്തിൽ 10,000 കോടിയുടെ ശുചിത്വ പദ്ധതികൾ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
സർവമത പ്രാർത്ഥനയോടെയാണ് രാജ്‌ഘട്ടിൽ ഗാന്ധി ജയന്തി തുടങ്ങിയത്. രാഷ്‌ട്രപതിയ്‌ക്കും പ്രധാനമന്ത്രിക്കും പുറമേ സ്‌പീക്കർ ഓം ബിർള, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരും രാഷ്‌ട്രപിതാവിന് ആദരമർപ്പിച്ചു. ഗാന്ധിജിയുടേതിനൊപ്പം രാജ്യത്തെ രണ്ടാമത് പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്‌ത്രിയുടെ ജന്മവാർഷികവും ആചരിച്ചു. അദ്ദേഹത്തിന്റെ സ്‌മരണയുറങ്ങുന്ന വിജയ് ഘട്ടിൽ എത്തി പ്രധാനമന്ത്രി മോദി ആദരവർപ്പിച്ചു.
ഗാന്ധിജിയുടെ ജീവിതം മനുഷ്യരാശിക്കുള്ള അതുല്യ സന്ദേശമാണ്. സത്യം, അഹിംസ, സ്‌നേഹം തുടങ്ങി മൂല്യങ്ങൾ ഉൾക്കൊണ്ട് രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിനായി പരിശ്രമിക്കാമെന്ന് രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |