നടത്തറ : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ ഐക്യനഗർ സ്വദേശി അകത്തേ പറമ്പിൽ സതീഷാണ് (48) കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. പൊന്നൂക്കര കള്ളിയത്ത് വീട്ടില്‍ സജീതന്‍ (41), വളര്‍ക്കാവ് അറയ്ക്കല്‍ വീട്ടില്‍ ഷിജോ (41), പൂച്ചെട്ടി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജോമോന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സതീഷിന്റെ സുഹൃത്തുക്കളാണ് മൂവരും. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ പൂച്ചെട്ടി ഗ്രൗണ്ടിന് സമീപമാണ് സതീഷിനെ വെട്ടേറ്റ നിലയിൽ കണ്ടത്. അപകടമാണെന്ന് കരുതി നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സതീഷിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റിരുന്നത്.
കഴിഞ്ഞദിവസം ഒരു പിറന്നാൾ ആഘോഷച്ചടങ്ങിനിടെ കൊല്ലപ്പെട്ട സതീഷും സുഹൃത്തുക്കളും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിക്കാനെന്ന പേരിൽ സതീഷിനെ വിളിച്ചുവരുത്തുകയും വീണ്ടും തർക്കമുണ്ടായപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു. മലങ്കര വർഗീസ്, ഗുണ്ടാ നേതാവ് ചാപ്‌ളി ബിജു, ലാലൂർ ലാൽജി തുടങ്ങി വധക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്.
പ്രതിയായ ഷിജോയും സതീഷും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തർക്കമെന്നാണ് സൂചന. ചില കേസുകളിൽ കൊല്ലപ്പെട്ട സതീഷും പ്രതികളായ സുഹൃത്തുക്കളും പ്രതികളായിരുന്നു. സതീഷിനെ മൂവരും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കസ്റ്റഡിയിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സിറ്റി പൊലീസ് എ.സി.പി സലീഷ് എൻ.ശങ്കർ, എസ്.എച്ച്.ഒ ബെന്നി ജേക്കബ്, പ്രിൻസിപ്പൽ എസ്.ഐ കെ.സി.ബൈജു, എസ്.ഐമാരായ ഇ.പി.ജോഷി, ജീസ് മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭീഷ് ആന്റണി, അനീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |