ഒളിമ്പിക്സും അമേരിക്കൻ വനിതാ ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസും തമ്മിലുള്ള ബന്ധത്തെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവില്ല. തന്റെ ആദ്യ ഒളിമ്പിക്സ് വേദിയിൽ തൊട്ടതെല്ലാം പൊന്നാക്കി അത്ഭുതമായവൾ. തൊട്ടടുത്ത ഒളിമ്പിക്സ് വേദിയിൽ മത്സരിക്കാൻ പോലും മനക്കരുത്തില്ലാതെ വിങ്ങിപ്പൊട്ടി മടങ്ങിപ്പോയവൾ. സിമോണിനെയും ഒളിമ്പിക്സിനെയും ചേർന്ന് ഇങ്ങനെ ചുരുക്കിപ്പറയാം. വീണ്ടുമൊരു ഒളിമ്പിക് വേദിയിലേക്ക് സിമോൺ വരുമ്പോൾ ഏതുചരിത്രമാണ് ആവർത്തിക്കുക എന്ന ആകാംക്ഷയിലാണ് കായികലോകം.
ജിംനാസ്‌റ്റിക്‌സിലെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് വിശേഷിപ്പിക്കുന്ന യു.എസ് താരം സിമോൺ ബൈൽസ് പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ്. ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലുമായി 37 മെഡലുകൾ സ്വന്തമാക്കി ജിംനാസ്റ്റിക്സിൽ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയ സിമോണിന്റെ മൂന്നാം ഒളിമ്പിക്സാണിത്.
2016ലെ റിയോ ഒളിമ്പിക്സിൽ 4 സ്വർണവും 1 വെങ്കലവും നേടി ലോകത്തെ അദ്ഭുതപ്പെടുത്തുമ്പോൾ സിമോണയ്ക്ക്ണിന് പ്രായം 19 മാത്രം. എന്നാൽ വലിയപ്രതീക്ഷകളുമായി 2021ൽ ടോക്യോയിൽ എത്തിയ സിമോൺ നാല് ഫൈനലുകളിൽ നിന്ന് പിന്മാറി ലോകത്തെ ഞെട്ടിച്ചു.സമ്മർദ്ദം താങ്ങാനാകാതെ ട്വിസ്റ്റീസ് എന്ന അവസ്ഥയിൽ ആയിപ്പോയി. നേടിയത് ഒന്നുവീതം വെള്ളിയും വെങ്കലവും മാത്രം.
27-ാം വയസിൽ ടോക്യോയിലെ കണ്ണീർ പാരീസിൽ പുഞ്ചിരിയാക്കാനെത്തുന്ന സിമോൺ കഴിഞ്ഞിടെ നടന്ന യു.എസ് ക്ലാസിക് ജിംനാസ്റ്റിക്സിൽ സമീപകാലത്തെ ഏറ്റവും മികച്ച പോയിന്റ് നേടിയാണ് ഓൾറൗണ്ട് വിഭാഗത്തിൽ ജേതാവായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |