തിരുവനന്തപുരം: ഇന്റർനെറ്റിൽ നിന്ന് തുച്ഛമായ തുകയ്ക്ക് വാങ്ങാവുന്ന, ആളെക്കൊല്ലും എയർഗണ്ണുകളുടെ വിൽപ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണമേർപ്പെടുത്തണമെന്ന് സർക്കാരിന് പൊലീസിന്റെ ശുപാർശ. എയർഗണ്ണുപയോഗിച്ച് ആക്രമണങ്ങൾ വർദ്ധിച്ചതോടെയാണിത്. എയർഗണ്ണിന് ലൈസൻസ് വേണ്ട, ഉപയോഗത്തിന് നിയന്ത്രണവുമില്ല. തിരിച്ചറിയൽ രേഖ നൽകി ആർക്കും സ്വന്തമാക്കാം. 1000 രൂപ മുതൽ രണ്ടര ലക്ഷം വരെയാണ് വില.
കായിക പരിശീലനത്തിനടക്കം ഉപയോഗിക്കുന്നതിനാൽ എയർഗണ്ണിന് നൽകിയിട്ടുള്ള ഇളവുകളാണ് ദുരുപയോഗപ്പെടുത്തുന്നത്. ഒരു വർഷത്തിനിടെ 12 ഇടത്ത് വെടിവയ്പ്പുണ്ടായി, 3പേർ കൊല്ലപ്പെട്ടു. വാക്കുതർക്കം, കുടുംബ വഴക്ക്, അതിർത്തിതർക്കം എന്നിവയ്ക്കെല്ലാം എയർഗണ്ണുപയോഗിച്ച് വെടി വയ്ക്കുന്നു. കണ്ടാൽ യഥാർത്ഥ തോക്കുകളെപ്പോലിരിക്കുന്ന ഇവ തിരിച്ചറിയൽരേഖ നൽകി കടകളിൽനിന്ന് വാങ്ങുന്നവർ സമൂഹത്തിന്റെ സുരക്ഷയ്ക്ക് വിരുദ്ധമായി ഇതുപയോഗിക്കില്ലെന്ന് പ്രസ്താവന നൽകിയാൽ മതി. നാൽപ്പതോളം തദ്ദേശ മോഡലുകൾക്ക് പുറമെ ഇറക്കുമതിയുമുണ്ട്.
പാതിവഴിയിൽ പ്ളസ്ടുപഠനം നിറുത്തിയ വിദ്യാർത്ഥി എയർഗണ്ണുമായെത്തി തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിൽ, നാലു തവണ വെടിയുതിർത്തത് നവംബറിലായിരുന്നു. സ്വത്ത് തർക്കത്തിനൊടുവിൽ വെഞ്ഞാറമൂട്ടിൽ പിതാവിനെ മകൻ വെടി വച്ച സംഭവവുമുണ്ടായി. കൽപ്പറ്റയിൽ മദ്യപിച്ചെത്തിയയാൾ ആദിവാസികൾക്കു നേരേ നിറയൊഴിച്ചു. മട്ടാഞ്ചേരിയിൽ ഗുണ്ടാസംഘങ്ങൾ എയർഗണ്ണുമായി റോഡിൽ ഏറ്റുമുട്ടിയതും അടുത്തിടെയാണ്. എയർഗൺ വാങ്ങിയവരുടെ കണക്കെടുക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.
10മീറ്റർ പരിധിയിൽ
മരണം
തോക്കിലെ വെടിയുണ്ടയ്ക്ക് പകരം എയർഗണ്ണിൽ പെല്ലറ്റുകളാണ്. തലയിലോ നെഞ്ചിലോ 10മീറ്റർ പരിധിയിൽ നിറയൊഴിച്ചാൽ മരണമുണ്ടാവാം.
കൂർത്തതും ഉരുണ്ടതും പരന്നതുമായ അഗ്രമുള്ള പെല്ലറ്റുകൾ തൊട്ടടുത്തുനിന്ന് ശക്തിയായി കല്ലെറിയും പോലുള്ള അപകടമുണ്ടാക്കും.
ഉയർന്ന മർദ്ദത്തിലുള്ള വായുവോ മറ്റേതെങ്കിലും വാതകമോ ഉപയോഗിച്ച് പെല്ലറ്റുകളെ പുറത്തേക്ക് പായിക്കുകയാണ്.
തീവ്രശേഷിയുള്ള എയർ റൈഫിളുകൾക്ക് ശബ്ദവേഗത്തിൽ പെല്ലറ്റുകൾ പായിക്കാനാവും.
എയർഗണ്ണെടുത്ത
ജീവനുകൾ
2023ആഗസ്റ്റ്-28:പക്ഷിയെ വെടി വച്ചപ്പോൾ ഉന്നമില്ലെന്ന് പരിഹസിച്ച ചങ്ങരംകുളം ഷാഫിയെ സുഹൃത്ത് സജീവൻ വെടിവച്ചു കൊന്നു.
ആഗസ്റ്റ് 29:കുടുംബ തർക്കത്തെ തുടർന്ന് ഹരിപ്പാട് വഴുതാനത്ത് സോമനെ അയൽവാസിയായ പ്രസാദ് വെടിവച്ചു കൊന്നു.
സെപ്തംബർ 28:വീട്ടിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആലുവയിൽ ഹൈക്കോടതി ജീവനക്കാരനായ തോമസ്, ജ്യേഷ്ഠൻ പോൾസനെ കൊലപ്പെടുത്തി.
''എയർഗൺ ദുരുപയോഗം കൂടുന്നത് അപകടമാണ്. നിയന്ത്രണമേർപ്പെടുത്തേണ്ടത് അനിവാര്യം.''
-ജി.സ്പർജ്ജൻകുമാർ
തിരു.സിറ്റി പൊലീസ് കമ്മിഷണർ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |