വിധി പറയാൻ മാറ്റി
ന്യൂഡൽഹി : ഖനികൾ, ക്വാറികൾ എന്നിവയുമായി ബന്ധപ്പെട്ട നികുതി പിരിക്കാൻ സംസ്ഥാനങ്ങൾക്കാണ് അധികാരമെന്ന വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന് കേന്ദ്രം. നൽകണമെന്ന് ജാർഖണ്ഡ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ഒൻപതംഗ ബെഞ്ച് വിധി പറയാൻ മാറ്റി.
റോയൽറ്റി ഇനത്തിൽ ഈടാക്കിയ കോടിക്കണക്കിന് രൂപ സംസ്ഥാനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും തിരികെ നൽകാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇത് അനുവദിച്ചാൽ ധാതുക്കളുടെ വിലയിൽ ഉൾപ്പെടെ ഗുരുതര പ്രതിഫലനമുണ്ടാകും. ആത്യന്തികമായി സാധാരണക്കാരന് അതിന്റെ ഭാരം താങ്ങേണ്ടി വരും. വ്യവസായങ്ങളെ ബാധിക്കുമെന്നും വ്യവഹാരങ്ങളുടെ കുത്തൊഴുക്കുണ്ടാകുമെന്നും സോളിസിറ്രർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ഘട്ടംഘട്ടമായി കിട്ടണം
കേന്ദ്രം പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ ഘട്ടംഘട്ടമായെങ്കിലും തിരികെ കിട്ടണമെന്ന് ജാർഖണ്ഡിന് വേണ്ടി ഹാജരായ അഡ്വ. രാകേഷ് ദ്വിവേദി പറഞ്ഞു. രാജസ്ഥാനും മദ്ധ്യപ്രദേശും മുൻകാല പ്രാബല്യം വേണ്ടെന്ന നിലപാടിലാണെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. അതേസമയം, ഒഡിഷ കൃത്യമായ നിലപാട് സുപ്രീംകോടതിയെ അറിയിച്ചില്ല. രാജ്യത്ത് ധാതുഖനനവുമായി ബന്ധപ്പെട്ട നികുതിയുടെ 44 ശതമാനവും ഒഡിഷയിൽ നിന്നാണ്. ജൂലായ് 25നായിരുന്നു സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി. ഒൻപതംഗ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രം വിയോജിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |