പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ ഏഴ് യുവാക്കൾ റിമാൻഡിൽ. മുപ്പത് ഗ്രാമോളം രാസലഹരിയും കഞ്ചാവുമായി വെങ്ങോല പാറമാലി ചെരിയോലിൽ വിമൽ (22), ചെരിയോലിൽ വിശാഖ് (21), അറയ്ക്കപ്പടി മേപ്രത്തുപടി ചിറ്റേത്തു പറമ്പിൽ വിഷ്ണു സാജു (22), പുല്ലുവഴി പുളിയാംപിള്ളി പ്ലാം കുടി ആദിത്യൻ (25) വെങ്ങോല പുള്ളിയിൽ പ്രവീൺ (25), കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലശേരി പുതിയ പെട്ടയിൽ അപ്പു (27), ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവേലി റിനാസ് (24) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കഴിഞ്ഞ ദിവസം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയിൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇവർ മയക്കുമരുന്നെത്തിച്ചത്. വിദേശീയരിൽ നിന്നാണ് രാസലഹരി വാങ്ങിയത്. വിമലും വിശാഖും സഹോദരങ്ങളാണ്. വെങ്ങോലയിലെ ഇവരുടെ വീട്ടിൽ വിഷ്ണു സാജുവും റിനാസും താമസിക്കുന്നുണ്ട്. ഈ വീട്ടിലെ മുറിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും തൂക്കി ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വില്പന. തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും പൊതിയാനുള്ള കവറും ഇവിടെ നിന്ന് കണ്ടെടുത്തു. ഗ്രാമിന് പതിനായിരം രൂപയ്ക്കാണ് രാസലഹരി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പന നടത്തിയിരുന്നത്. റേഞ്ച് ഡിഐജി പുട്ടാ വിമലാദിത്യയുടെ നിർദ്ദേശത്തിൽ രൂപീകരിച്ച സ്പെഷൽ ടീമിൽ എ.എസ്.പി മോഹിത് റാവത്ത്, നർകോട്ടിക് സെൽ ഡിവൈ.എസ്‌പി പി.പി ഷംസ്, ഇൻസ്പെക്ടർ എ.കെ സുധീർ, എസ്.ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിക്ക്, എം.ഡി. ആന്റോ, റെജിമോൻ, എ.എസ്.ഐ പി.എ അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒമാരായ മനോജ് കുമാർ, ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, അരുൺ കെ.കരുൺ, എ.ടി ജിൻസ്, മുഹമ്മദ് ഷാൻ, കെ.എസ് അനൂപ് ,ഡാൻസാഫ് ടീം എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |