ബംഗ്ളാദേശിൽ ആളിപ്പടർന്ന് പ്രക്ഷോഭം
നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
ന്യൂഡൽഹി: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയതോടെ സൈന്യത്തിന്റെ അന്ത്യശാസനത്തിൽ രാജിവച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭയംതേടി ഇന്ത്യയിലെത്തി. സഹോദരി ഷെയ്ഖ് റെഹാനയും ഒപ്പമുണ്ട്. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കാൻ കരസേന മേധാവി വേക്കർ ഉസ് സമാന്റെ നേതൃത്വത്തിൽ നീക്കംതുടങ്ങി. ബംഗ്ളാദേശിലെ സംഭവവികാസങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷയ്‌ക്കായുള്ള മന്ത്രിതല സമിതി ചർച്ച ചെയ്‌തു.
പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ 45 മിനിട്ടിനകം രാജിവയ്ക്കണമെന്ന് ഹസീനയ്ക്ക് സൈന്യം അന്ത്യശാസനം നൽകിയിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ രാജിവച്ച് ഔദ്യോഗിക വസതിയായ ബംഗബബനിൽ നിന്ന് സൈനിക ഹെലികോപ്‌ടറിൽ വിമാനത്താവളത്തിൽ എത്തിയശേഷം ബംഗ്ളാദേശ് വ്യോമസേനയുടെ C-130 വിമാനത്തിലാണ് ഇന്ത്യയിലെത്തിയത്. വൈകിട്ട് അഞ്ചിന് ഡൽഹി അതിർത്തിയിലെ ഹിൻഡൻ വ്യോമത്താവളത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ സ്വീകരിച്ചു. ഹസീന ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായി നല്ലബന്ധം പുലർത്തുന്ന നേതാവാണ് ഹസീന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം സത്യപ്രതിജ്ഞാചടങ്ങിൽ ഹസീന മകൾക്കൊപ്പം പങ്കെടുത്തിരുന്നു.
രാജ്യംവിട്ടതിന് പിന്നാലെ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചുകയറി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിച്ചു. ധാക്കയിൽ ഹസീനയുടെ പിതാവും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ തകർത്തു. ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാന്റെ വസതിക്ക് തീയിട്ടു. ധാക്ക ഹസ്രത് ഷാജലാൽ രാജ്യാന്തര വിമാനത്താവളം അടച്ചു.
സ്വാതന്ത്ര്യ സമരസേനാനികളുടെ ആശ്രിതർക്ക് 30% സംവരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭം. കഴിഞ്ഞ ദിവസം ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലധികംപേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് അനിശ്ചിതകാല കർഫ്യൂവും മൂന്നുദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. കോടതികൾ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്റർനെറ്റ് വിച്‌ഛേദിച്ച് സമൂഹമാദ്ധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി.
പിന്നിൽ പാകിസ്ഥാനും ചൈനയും?
പ്രതിപക്ഷമായ ബംഗ്ളാദേശ് നാഷണൽ പാർട്ടിയും ബംഗ്ലാദേശ് ജമാഅത്തെ പാർട്ടിയും പിന്തുണയ്ക്കുന്ന പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാന്റെയും ചൈനയുടെയും കരങ്ങളുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നു. സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. അതിർത്തി പങ്കിടുന്ന ബംഗ്ളാദേശിലെ മാറുന്ന രാഷ്‌ട്രീയ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് നിർണായകമാണ്. റോഡ്, വൈദ്യുതി തുടങ്ങി പല അടിസ്ഥാന വികസന പദ്ധതികളിലും ഇന്ത്യയ്‌ക്ക് പങ്കാളിത്തമുണ്ട്. അവിടെ ചൈനയും പാകിസ്ഥാനും സ്വാധീനമുണ്ടാക്കുന്നത് ഭീഷണിയാകും.
സുരക്ഷ ശക്തമാക്കി
ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനിൽ സുരക്ഷ ശക്തമാക്കി
അതിർത്തിയിൽ ബി.എസ്.എഫ് അതീവ ജാഗ്രതയിൽ.
ബംഗ്ളാദേശിലുള്ള ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശം
എയർഇന്ത്യയും ഇൻഡിഗോയും ബംഗ്ളാദേശ് വഴിയുള്ള വിമാനങ്ങൾ റദ്ദാക്കി
മുമ്പും അഭയം നൽകി
1975ൽ ഇപ്പോഴത്തേതിന് സമാനമായ കലാപത്തിൽ പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻ വധിക്കപ്പെട്ടപ്പോൾ ഷെയ്ഖ് ഹസീനയ്‌ക്കും സഹോദരിക്കും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അഭയം നൽകിയിരുന്നു. 1979വരെ ഇന്ത്യയിൽ താമസിച്ചാണ് അവാമി ലീഗ് പാർട്ടിയുടെ പട്ടാള ഭരണത്തിനെതിരായ നീക്കങ്ങൾ ഏകോപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |