വെങ്കലത്തിനായുള്ള മത്സരത്തിൽ ലക്ഷ്യ പൊലിഞ്ഞു
സ്കീറ്റ് ഷൂട്ടിംഗിലും തലനാരിഴയ്ക്ക് വെങ്കലനഷ്ടം
പാരീസ് : ഉറപ്പായിരുന്ന രണ്ട് വെങ്കലമെഡലുകളാണ് ഇന്നലെ ഇന്ത്യയ്ക്ക് പാരീസിൽ നഷ്ടമായത്, അതും തലനാരിഴയ്ക്ക്. ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ലൂസേഴ്സ് ഫൈനലിൽ മലേഷ്യ, താരം ലീ സീ ജിയയോട് ആദ്യ ഗെയിം നേടിയ ശേഷമാണ് ലക്ഷ്യ സെൻ തോറ്റുപോയത്. ഇതോടെ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരം എന്ന ചരിത്രം കുറിക്കാൻ ലക്ഷ്യയ്ക്ക് കഴിയാതെ പോയി. ഷൂട്ടിംഗിൽ മിക്സഡ് സ്കീറ്റ് ഇനത്തിൽ മഹേശ്വരി ചൗഹാൻ -അനന്ത് ജീത് സിംഗ് നരുക്ക സഖ്യത്തിന് ചൈനീസ് സഖ്യത്തോട് വെങ്കലപ്പോരിൽ തോൽക്കേണ്ടിവന്നത് ഒരൊറ്റ പോയിന്റിനാണ്.
21-13 എന്ന സ്കോറിൽ ആദ്യ ഗെയിം നേടി മെഡലിനോടടുത്ത ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളും കൈവിട്ടാണ് നാലാം സ്ഥാനത്തിലേക്ക് ഒതുങ്ങിയത്. 21-16,21-11 എന്ന സ്കോറിനായിരുന്നു അടുത്ത രണ്ട് ഗെയിമുകളിലും മലേഷ്യൻ താരത്തിന്റെ വിജയം. വിക്ടർ അക്സൽസനെതിരായ സെമി ഫൈനലിലും ജയിക്കാവുന്ന മത്സരമാണ് ലക്ഷ്യ കൈവിട്ടുകളഞ്ഞിരുന്നത്. അക്സൽസനെതിരെ രണ്ട് ഗെയിമുകളിലും ലീഡ് ലക്ഷ്യയ്ക്കായിരുന്നു. എന്നിട്ടും സമ്മർദ്ദം താങ്ങാൻ കഴിയാതെ പിന്നാക്കം പോകേണ്ടിവന്നു. വലിയ മത്സരങ്ങൾ നേരിടുന്നതിലെ പരിചയക്കുറവാണ് ഇന്നലെ ലൂസേഴ്സ് ഫൈനലിലും വിനയായത്.
ഷൂട്ടിംഗിൽ ഇന്നലെ മിക്സഡ് സ്കീറ്റ് ഇനത്തിൽ വെങ്കലത്തിനായുള്ള മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ മഹേശ്വരി ചൗഹാൻ - അനന്ത് ജീത് സിംഗ് നരുക്ക സഖ്യത്തിന് ഒരൊറ്റ പോയിന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്‌ടമായത്. ചൈനയുടെ യിടിംഗ് ജിയാംഗ് - ജിയാൻ ലിൻ ലിയു സഖ്യമാണ് എട്ട് ഷോട്ടുകൾ വീതമുള്ള ആറ് സിരീസുകളുടെ മത്സരത്തിൽ 44-43ന് തോൽപ്പിച്ചത്. യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ സഖ്യം നാലാമതും ചൈനീസ് സഖ്യം മൂന്നാമതും വന്നതോടെയാണ് വെങ്കലത്തിനായുള്ള മത്സരത്തിൽ ഇരു സഖ്യങ്ങളും ഏറ്റുമുട്ടിയത്.
വെങ്കലത്തിനുയുള്ള മത്സരത്തിലെ ആദ്യ സിരീസിൽ ചൈന എട്ടു പോയിന്റും നേടി.ഇന്ത്യയ്ക്ക് ഏഴ് പോയിന്റേ ലഭിച്ചുള്ളൂ. രണ്ടാം സിരീസിൽ ചൈന അഞ്ചും ഇന്ത്യ ആറും പോയിന്റ് നേടിയതോടെ തുല്യതയിലായി. അടുത്ത സിരീസിൽ ഇരു ടീമുകളും ഏഴുവീതം പോയിന്റ് നേടി സമനില തുടർന്നു. നാലാം സിരീസിൽ ചൈന എട്ടുപോയിന്റും ഇന്ത്യ ഏഴുപോയിന്റുമായിരുന്നു. ഇതോടെ ചൈനയ്ക്ക് ഒരു പോയിന്റ് ലീഡ്. അവസാന രണ്ട് സിരീസുകളിലും ഇരുടീമുകളും ഫുൾ പോയിന്റ് നേടിയതോടെ ചൈനയ്ക്ക് വെങ്കലം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |