ന്യൂഡൽഹി : മണ്ഡല പുനർനിർണയ കമ്മിഷനുകളുടെ തീരുമാനം ജുഡിഷ്യൽ പരിശോധനയ്‌ക്ക് വിധേയമെന്ന് സുപ്രീംകോടതി നിരീക്ഷണം. കമ്മിഷൻ തീരുമാനങ്ങൾക്ക് ജുഡിഷ്യൽ പരിശോധനകളിൽ നിന്ന് പ്രത്യേക നിയമപരിരക്ഷയില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മണ്ഡല പുനർനിർണയ കമ്മിഷനുകളുടെ തീരുമാനത്തിന്റെ നിയമസാധുത പരിശോധിക്കുന്നതിൽ നിന്ന് ഹൈക്കോടതികളെയും സുപ്രീംകോടതികളെയും ഒന്നും തടയുന്നില്ല. ഏകപക്ഷീയവും ഭരണഘടനാ തത്വങ്ങൾക്ക് നിരക്കാത്തതുമായ നടപടികളാണ് കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെങ്കിൽ അതുതിരുത്താൻ കോടതികൾക്ക് കഴിയും. ഇല്ലെങ്കിൽ ജനങ്ങൾക്ക് സമീപിക്കാൻ ഒരു ഫോറമുണ്ടാകില്ല. പൊതുതാത്പര്യത്തിന്റെ സംരക്ഷകരെന്ന നിലയിൽ കോടതിക്ക് അത്തരം സാഹചര്യം അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
ഗുജറാത്തിലെ ബർദോലി നിയമസഭാ മണ്ഡലത്തെ പട്ടികജാതി സംവരണ മണ്ഡലമാക്കി മാറ്റിയത് ചോദ്യം ചെയ്‌ത ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കമ്മിഷന്റെ നടപടികളിൽ ഇടപെടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചിരുന്നു. ഹൈക്കോടതി നിലപാട് സുപ്രീംകോടതി തള്ളി. പട്ടികജാതി സംവരണ മണ്ഡലമാക്കിയ നടപടിയിൽ ഇടപെട്ടില്ല. ഹർജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |