നിസ്വരോടൊപ്പം നിലകൊള്ളുകയും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ സധൈര്യം ചെറുത്ത് അവരുടെ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. സി.പി.എം കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചു. ബുദ്ധദേവിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. അദ്ദേഹത്തിന്റെ ലളിതജീവിതം പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക്, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകൾക്ക് ഉത്തമ മാതൃകയാണ്.
ചെറുപ്പത്തിൽതന്നെ അനിതരസാധാരണമായ സംഘാടന നേതൃപാടവം ബുദ്ധദേവ് കാഴ്ച വച്ചിരുന്നു. പശ്ചിമ ബംഗാളിൽ 1970കളിലെ ഏകാധിപത്യ അർദ്ധഫാസിസ്റ്റ് ഭീകരതയുടെ നാളുകളിൽ പാർട്ടിയെയും പ്രവർത്തകരെയും സംരക്ഷിക്കാൻ ബുദ്ധദേവ് നിർഭയം മുന്നിൽ നിന്നു പ്രവർത്തിച്ചു.
സാംസ്കാരിക മന്ത്രിയായിരിക്കുമ്പോൾ പശ്ചിമ ബംഗാളിന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യം വിശാലമാക്കി. മുഖ്യമന്ത്രിയെന്ന നിലയിൽ പശ്ചിമ ബംഗാളിന്റെ വ്യവസായവത്കരണത്തിനായി യത്നിച്ചു. ഭരണത്തുടർച്ച ലഭിച്ചിരുന്നെങ്കിൽ സുദീർഘമായ വികസനയുഗത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് പാർട്ടിയെയും ഇടതുമുന്നണിയെയും ദർബലപ്പെടുത്താൻ ലക്ഷ്യമിടുന്നവരുടെ ദുഷ്പ്രചാരണം നേരിടേണ്ടി വന്നത്.
ഭാരത സർക്കാരിന്റെ പത്മഭൂഷൺ ബഹുമതി അദ്ദേഹം നിരസിക്കുകയായിരുന്നു. ജനസേവനത്തിനായുള്ള ജീവിതം എന്തെങ്കിലും അംഗീകാരം പിടിച്ചുപറ്റാൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും മാനവികതയ്ക്കായി സമർപ്പിച്ചതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേരള സർക്കാരിനു വേണ്ടിയും വ്യക്തിപരമായും അദ്ദേഹത്തിന്റെ കുടുംബത്തോടും ബന്ധുമിത്രാദികളോടും അനുശോചനം രേഖപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |