കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ബിവറേജ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം. ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ജനല്‍ ചില്ല് തകര്‍ത്ത് 23 മദ്യക്കുപ്പികളാണ് മോഷ്ടാക്കൾ കടത്തിയത്. കള്ളനെ കണ്ടെത്താൻ
പൊലീസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മാേഷണം നടന്നത്. കേളകം പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മോഷണ വിവരം ശ്രദ്ധയില്‍പെട്ടത്. ഔട്ട്‌ലെറ്റിന്റെ പുറകുവശത്തെ ജനല്‍ചില്ല് തകര്‍ത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയില്‍ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്. പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 17 മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഔട്ട്‌ലെറ്റിന് സമീപത്തെ കടകളിലെയടക്കം സി സി ടി വി ക്യാമറകള്‍ പേപ്പർ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. അതിനാൽത്തന്നെ നന്നായി ഹോംവർക്ക് ചെയ്തതിന് ശേഷം നടത്തിയ മോഷണമാണിതെന്നാണ് പൊലീസ് നിഗമനം. നേരത്തേ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മോഷണം നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമാണെന്നാണ് റിപ്പോർട്ട്.
അടുത്തിടെ തലസ്ഥാനത്ത് ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു. പാലോട് പാണ്ഡ്യൻപാറ വനമേഖലയോട് ചേർന്നിരിക്കുന്ന ബിവറേജസിലാണ് മോഷണം നടന്നത്. സജീർ, വിഷ്ണു, ബാബു എന്നിവരാണ് പിടിയിലായത്. മദ്യം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിയുന്നത് ശ്രദ്ധയിൽപെട്ട മോഷ്ടാക്കൾ അതിന്റെ ഹാർഡ് ഡിസ്‌കും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു. ഔട്ട്ലെറ്റിൽ നിന്നും വിലകൂടിയ മദ്യങ്ങളാണ് ഇവർ മോഷ്ടിച്ചത്.
ബിവറേജസ് തുറക്കാൻ മാനേജർ രാവിലെ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും മോഷണം പോയിരുന്നു. മോഷണക്കേസിൽ ജയിലായിരുന്ന പ്രതികൾ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ബിവറേജസിൽ കയറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |