ന്യൂഡൽഹി : രാജ്യം ഇന്ന് രക്ഷാബന്ധൻ ആചരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണ മധുരയിലെ വൃന്ദാവനത്തിൽ നിന്നുള്ള പ്രത്യേക രാഖി സമ്മാനമായി ലഭിക്കും. മാ ശാരദാ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അവിടുത്തെ വിധവകളാണ് ശ്രീരാമന്റെയും, ശ്രീകൃഷ്‌ണന്റെയും, മോദിയുടെയും ചിത്രങ്ങളുള്ള രാഖി രൂപകൽപന ചെയ്‌തത്. ഇത്തരത്തിൽ 551 രാഖികൾ തയ്യാറാക്കി. ഇന്ന് മോദിക്ക് രാഖികെട്ടുന്നത് ജാർഖണ്ഡിലെ 30അംഗ വിദ്യാർത്ഥി സംഘമാണ്. രാഷ്ട്രപതി ദൗപദി മുർമുവിനെയും സംഘം സന്ദർശിക്കും. മോദിയുടെ 'പാക് സഹോദരി' എന്നറിയപ്പെടുന്ന ഖമർ ഷെയ്‌ഖ് 30ാം വർഷമാണ് സ്വയം തുന്നിയ രാഖിയുമായി എത്തുന്നത്. കറാച്ചിയിൽ ജനിച്ചുവളർന്ന ഖമർ ഷെയ്‌ഖ് 1981ൽ വിവാഹിതയായാണ് അഹമ്മദാബാദിലെത്തിയത്. 1990 മുതൽ മോദിക്ക് രാഖി കെട്ടുന്നു. കൊവിഡ് കാലത്ത് മാത്രം സാധിച്ചില്ല.
സഹോദരബന്ധത്തിന്റെയും സഹോദരതുല്യമായ സ്‌നേഹത്തിന്റെയും മഹത്വം വാഴ്‌ത്തുന്ന ദിവസമാണിത്. സുദർശനചക്രത്താൽ അപ്രതീക്ഷിതമായി ശ്രീകൃഷ്‌ണന്റെ വിരലിന് പരിക്കേറ്റു. ഇതുകണ്ട ദ്രൗപദി താൻ ഉടുത്തിരുന്ന സാരിയിൽ നിന്ന് തുണി കീറിയെടുത്ത് വിരലിൽ ചുറ്റി രക്തപ്രവാഹം തടഞ്ഞു. ദ്രൗപദിയെ ഏതാപത്തിൽ നിന്നും രക്ഷിക്കുമെന്ന് ശ്രീകൃഷ്‌ണൻ വാഗ്ദാനം ചെയ്‌തു. രാഖി ആഘോഷത്തിനു പിന്നിലെ ഒരു ഐതിഹ്യം ഇതാണ്. കൗരവർ വസ്ത്രാക്ഷേപം നടത്തി അപമാനിക്കാൻ മുതിർന്നപ്പോൾ ശ്രീകൃഷ്ണൻ രക്ഷകനായെന്നും മഹാഭാരതത്തിൽ പറയുന്നു. ഇന്നലെ തന്നെ ഉത്തരേന്ത്യയിൽ ആഘോഷം തുടങ്ങി. ജമ്മുവിൽ വിദ്യാർത്ഥിനികൾ കരസേനാ ഉദ്യോഗസ്ഥർക്ക് രാഖി കെട്ടികൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |