ആളൂർ : മാള- ആളൂർ മേഖലയിൽ ബൈക്കിൽ കറങ്ങി ബ്രാണ്ടി വിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിലായി. അമ്പഴക്കാട് സ്വദേശി പുതുശ്ശേരി വീട്ടിൽ ഷാജിയെയാണ് (41) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: കെ.ജി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ആളൂർ ഇൻസ്‌പെക്ടർ കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കൊമ്പിടിഞ്ഞാമാക്കലിൽ വച്ച് ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആഡംബര ബൈക്കിലാണ് യാത്ര. എപ്പോഴും ഓവർ കോട്ടും ബാഗും ഹെൽമറ്റും ധരിച്ചുള്ള യാത്ര കണ്ടാൽ ബൈക്കിൽ ടൂർ പോകുന്ന പ്രതീതിയിലായിരുന്നു പ്രതി മദ്യക്കച്ചവടം നടത്തിയിരുന്നത്. ഫോണിൽ ഒരു കോൾ വിളിച്ചാൽ ഏത് സമയത്തും പറയുന്നിടത്ത് സാധനം എത്തും. ഇങ്ങനെ കഴിഞ്ഞ ദിവസം രാത്രി ഒരു കോൾ വന്നിടത്തേക്ക് സാധനവുമായെത്തിയപ്പോൾ വാങ്ങാനെത്തിയത് മഫ്തിയിലുള്ള പൊലീസുകാരായിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ നിറയെ മദ്യക്കുപ്പികൾ. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബൈക്കും കസ്റ്റഡിയിലെടുത്തു. ഇയാൾ നിരോധിത പുകയില ഉത്പ്പന്നങ്ങളും വിൽപ്പന നടത്തിയിരുന്നതായാണ് വിവരം. എസ്.ഐ: കെ.എസ്. സുബിന്ത്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, പി.എ. ഡാനി, എ.വി. മുരുകദാസ്, സി.പി.ഒ: കെ.എസ്. ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
പടം................. പ്രതി ഷാജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |