ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിറുത്തിയിട്ട ബസിൽ പഞ്ചാബ് സ്വദേശിനിയായ പെൺകുട്ടിയെ അഞ്ചംഗ സംഘം ചേർന്ന് ബലാത്സംഗം ചെയ്‌തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗസ്റ്റ് 13നായിരുന്നു സംഭവം. കോട്വാലി പട്ടേൽ നഗർ പൊലീസ് പോസ്റ്റിന് സമീപമുള്ള ഐ.എസ്.ബി.ടിയിൽ അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സഹോദരിക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. സഹോദരിയും സഹോദരീഭർത്താവും ചേർന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് ഡെറാഡൂണിലേക്ക് എത്തിയതായിരുന്നു പെൺകുട്ടി. അന്തർ സംസ്ഥാന ബസ് ടെർമിനലിൽ ആഗസ്റ്റ് 13ന് പുലർച്ചെ എത്തിയ പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് ബസിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ബസിന്‍റെ നിറം ചുവപ്പാണെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ച് ബസ് ഉത്തർപ്രദേശ് ട്രാൻപോർട് കോർപറേഷന്‍റേത് ആകാനാണ് സാദ്ധ്യത. പ്രതികൾക്കെതിരെ കേസെടുത്തതായും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും എസ്.എസ്.പി അജയ് സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |