തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുതിയ 555 ഡീസൽ ബസുകൾ കൂടി വാങ്ങും. ഗ്രാമീണ റൂട്ടുകളിലേക്ക് കൂടുതൽ മിനി ബസുകളും ദീർഘദൂര സർവീസുകൾക്കായി സ്ലീപ്പർ/ സെമി സ്ലീപ്പറുകളും ഉൾപ്പെടെയാണ് വാങ്ങുന്നത്. വ്യാഴാഴ്ച ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പ്ലാൻ ഫണ്ടിൽ സർക്കാർ അനുവദിക്കുന്ന 93 കോടി രൂപ ബസ് വാങ്ങുന്നതിനായി ഉപയോഗിക്കും.
കെ.എസ്.ആർ.ടി.സിക്കു മാത്രമായി ലഭിച്ച ടേക്ക് ഓവർ സർവീസുകൾക്കായി 220 ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങും. ഗ്രാമീണ സർവീസുകൾക്കായി 305 ബസുകളും. അതിൽ 220ന് നേരത്തെ ടെൻഡർ വിളിച്ചിരുന്നു. നിലവിൽ ഉയർന്ന ക്ലാസിൽ സർവീസ് നടത്തിയ ബസുകളാണ് ഓർഡിനറിയായി ഓടുന്നത്. ഒക്ടോബറിൽ സൂപ്പർ ഫാസ്റ്റ് പ്രിമിയം വിഭാഗത്തിൽ 10 ബസുകൾ നിരത്തിലിറങ്ങും.
എ.സി സ്ലീപ്പർ ആറും എ.സി സെമി സ്ലീപ്പർ 14ഉം ബസുകൾ വാങ്ങും. കെ.എസ്.ആർ.ടി.സി സ്വിഫ്ടിന് ഗജരാജ എന്ന പേരിൽ ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 8 സ്ലീപ്പർ ബസുകളുണ്ട്. സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ ഏതൊക്കെ റൂട്ടുകളിൽ ഏതൊക്കെ ഡിപ്പോകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യാമെന്ന് യൂണിറ്റധികാരികൾ ഒരാഴ്ചയ്ക്കകം എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിനെയും മന്ത്രിയുടെ ഓഫീസിലും അറിയിക്കണം. ടേക്ക് ഓവർ സർവീസുകളിൽ ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്യുന്നത് സംബന്ധിച്ച് ജീവനക്കാർക്ക് കൗൺസലിംഗ് നൽകും.
ബസുകളുടെ പ്രത്യേകതകൾ
സൂപ്പർഫാസറ്റ് പ്രീമിയം: സീറ്റുകൾ 40, മൊബൈൽ ചാർജിംഗ് പോയിന്റ് എ.സി, വൈ.ഫൈ, കുപ്പിവെള്ളം സ്നാക്സ്.
എ.സി സ്ലീപ്പർ/ സെമി സ്ലീപ്പർ: മൊബൈൽ ചാർജിംഗ് പോയിന്റുകൾ, കമ്പിളി, എ.സി, വൈ.ഫൈ, കുപ്പിവെള്ളം സ്നാക്സ്.
ഫാസ്റ്റ് പാസഞ്ചർ: സീറ്റുകൾ 40, വാതിലുകൾ രണ്ട്
മിനി ബസ്: സീറ്റുകൾ 38, വാതിലുകൾ രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |